ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മലയാളി ദമ്പതികൾ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിയ ആലപ്പുഴ രാമങ്കരി സ്വദേശി എവി ടോമി, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് പരാതി. ഇരുവർക്കുമെതിരെ രാമമൂർത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബുധനാഴ്ച മുതൽ ഇവരെ കാണാതായെന്നാണ് പരാതി. വീടും വാഹനവും വിറ്റ ശേഷം മുങ്ങിയതായാണ് വിവരം. ഫോണും സ്വിച്ച് ഓഫാണ്. കമ്പനിയുടെ ഓഫീസിൽ ഏതാനും ജീവനക്കാർ ഉണ്ടെങ്കിലും ഇവരെങ്ങോട്ട് മുങ്ങിയെന്നതിൽ അവർക്കും ധാരണയില്ല. തുടർന്നാണ് നിക്ഷേപകർ പോലീസിനെ സമീപിച്ചത്.
രാമമൂർത്തി നഗർ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. തനിക്കും ഭാര്യക്കും റിട്ടയർമെന്റ് അനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുൾപ്പടെ 72 ലക്ഷം രൂപ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു. പിന്നാലെ പരാതിയുമായി കൂടുതൽ നിക്ഷേപകർ സ്റ്റേഷനിൽ എത്തുകയായിരുന്നു.
ഞായറാഴ്ച വൈകിട്ടോടെ 265 പേരാണ് പരാതിയുമായി എത്തിയതെന്നാണ് വിവരം. 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന. പണം നഷ്ടമായവരിൽ കൂടുതൽപ്പേർ മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്തതിനാലാണ് ചിട്ടിയിലും നിക്ഷേപ പദ്ധതികളിലും ഇത്രയധികം നിക്ഷേപമുണ്ടായത്. 25 വർഷമായി ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ചിട്ടിക്കമ്പനിയാണിത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!