ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. വിസിമാരെ കോടതി തീരുമാനിക്കും. ചാൻസലർ നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കി മുദ്രവെച്ച കവറിൽ കൈമാറാൻ ജസ്റ്റിസ് സുധാൻഷു ധുലിയയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
അടുത്ത ബുധനാഴ്ച വൈകീട്ടോടെ പട്ടിക കൈമാറാനാണ് നിർദ്ദേശം. പട്ടികയിൽ നിന്ന് വൈസ് ചാൻസലറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കുമെന്ന് ജസ്റ്റിസുമാരായ ജെബി പർദിവാല, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ സമവായം ആകാത്തതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
നേരത്തെ, ജസ്റ്റിസ് സുധാൻഷു ദുലിയ അധ്യക്ഷനായ സേർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലറായി നിയമിക്കാൻ പരിഗണിക്കേണ്ടവരുടെ പാനൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറിയത്. അക്ഷരമാല ക്രമത്തിലായിരുന്നു പാനലിൽ പേരുകൾ രേഖപ്പെടുത്തിയിരുന്നത്. ഈ പാനലിൽ നിന്നാണ് മുൻഗണനാക്രമം തയ്യാറാക്കി മുഖ്യമന്ത്രി ചാൻസലറായ ഗവർണർക്ക് കൈമാറിയത്.
വിസി നിയമന തർക്കത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ മഞ്ഞുരുകിയിരുന്നില്ല. വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്. താൻ നിശ്ചയിച്ച വിസിമാർ യോഗ്യരെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിലപാടെടുത്തു.
ചർച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്നും ഗവർണർ മന്ത്രിമാരോട് ആരാഞ്ഞു. മുഖ്യമന്ത്രി മുൻഗണനാ ക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവർണർ മന്ത്രിമാരോട് പറഞ്ഞു. വിസി നിയമന വിഷയത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ സമവായത്തിൽ എത്തണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. സമവായത്തിൽ എത്തിയില്ലെങ്കിൽ, വ്യാഴാഴ്ച വൈസ് ചാൻസലറെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുമെന്നും സുപ്രീം മുന്നറിയിപ്പ് നൽകിയിരുന്നു.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിക്കാനാണ് ഗവർണറുടെ ശുപാർശ. എന്നാൽ, ഇത് അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ല. ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെ നിയമിക്കാനാണ് ഗവർണറുടെ ശുപാർശ.
ഇവിടുത്തേക്ക് മുഖ്യമന്ത്രി ചാൻസലർക്ക് കൈമാറിയ മുൻഗണനാ പാനലിൽ ഒന്നാം സ്ഥാനത്ത് ഡോ. സജി ഗോപിനാഥാണ്. സുപ്രീം കോടതി രൂപീകരിച്ച സേർച്ച് പാനലുകളിലും സിസ തോമസിന്റെയും പ്രിയ ചന്ദ്രന്റെയും പേരുകൾ ഉള്ളതിനാലാണ് ഗവർണർ ഇവരുടെ പേരുകൾ ശുപാർശ ചെയ്യുന്നതെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
സർവകലാശാല വിസിയായിരുന്നപ്പോൾ കണക്കുകൾ സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നാണ് സജി ഗോപിനാഥിന് എതിരായ ഗവർണറുടെ പരാതി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി അനധികൃത അദാലത്ത് നടത്തി തോറ്റ എൻജിനിയറിങ് വിദ്യാർഥികളെ വിജയിപ്പിച്ച വ്യക്തിയാണ് ഡിജിറ്റൽ സർവകലാശാലയിലേക്ക് രണ്ടാം പേരുകാരിയായി സർക്കാർ ശുപാർശ ചെയ്യുന്ന രാജശ്രീയ്ക്ക് നേരെയുള്ള ഗവർണറുടെ ആരോപണം.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്





































