ദുബായ്: ഇറാന്റെ ആക്രമണങ്ങൾക്ക് എതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) തീരുമാനം. വീഡിയോ കോൺഫറൻസ് വഴി ചേർന്ന ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.
ആവശ്യമെങ്കിൽ ആക്രമണത്തിന് ശക്‌തമായ മറുപടി നൽകുന്നതടക്കം സ്വയം പ്രതിരോധത്തിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ചു. യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ആക്രമണം മൂലം തങ്ങളുടെ രാജ്യങ്ങളിൽ ഉണ്ടായ വൻ നാശനഷ്‌ടങ്ങൾ യോഗം വിലയിരുത്തി.
രാജ്യത്തിന്റെ സുരക്ഷയും പൗരൻമാരുടെയും താമസക്കാരുടെയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ആക്രമണങ്ങൾക്ക് തിരിച്ചടി നൽക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇറാൻ ഈ ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ജിസിസി ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ അസ്‌ഥിരത കേവലം പ്രാദേശിക പ്രശ്‌നമല്ലെന്നും അത് ലോക സമ്പദ്‌വ്യവസ്‌ഥയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും ജിസിസി രാജ്യങ്ങൾ പ്രസ്‌താവനയിൽ പറയുന്നു.
അതിനിടെ, ബഹ്‌റൈനിൽ വീണ്ടും ഇറാൻ ആക്രമണം നടത്തി. സൽമാൻ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തമുണ്ടായി. തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രമാണ് ഇറാൻ ആക്രമിച്ചതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. സ്‌ഥലത്ത് സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ വിന്യസിച്ചു. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി സുരക്ഷാ, സാങ്കേതിക ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ






































