കൊച്ചി: അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ വിദ്യാർഥിനി ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അങ്കമാലി പോലീസിന്റെ വീഴ്ചയിൽ അന്വേഷണം. വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ആലുവ ഡിവൈഎസ്പിക്ക് റൂറൽ എസ്പി നിർദ്ദേശം നൽകി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലും പ്രതിയെ തിരിച്ചറിയുന്നതിലും കാലതാമസം ഉണ്ടായോ എന്ന് പരിശോധിക്കാനാണ് നിർദ്ദേശം. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സിറിയക്കിനെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അപകടം നടന്ന് ഏഴാം ദിവസമായ ഇന്നലെയാണ് പ്രതിയായ ഡോ. സിറിയക്കിനെ വാഗമണ്ണിലെ റിസോർട്ടിൽ നിന്ന് പിടികൂടിയത്.
അങ്കമാലി അഡ്രസ് കൺവെൻഷൻ സെന്ററിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഇടപ്പള്ളിയിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് അപകടം നടന്നതെന്ന് സിറിയക്ക് പോലീസിന് മൊഴി നൽകി. ഭയന്ന് പോയതിനാലാണ് വാഹനം നിർത്താതെ പോയതെന്നും നാട്ടുകാർ കൈകാര്യം ചെയ്യുമോ എന്ന് ഭയന്നിരുന്നുവെന്നും സിറിയക്ക് മൊഴി നൽകി.
അതേസമയം, പ്രതിയുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി ലഹരി ഉപയോഗിച്ചിരുന്നു എന്ന സംശയത്തിലാണ് പോലീസ്. ഇയാളുടെ നഖത്തിന്റെയും മുടിയുടെയും അടക്കം സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്, സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഫെബ്രുവരി 28ആം തീയതിയാണ് പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് ജസ്ലിയ ജോൺസണെ സിറിയക്ക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. അങ്കമാലി ടെൽക്ക് ജങ്ഷന് സമീപം വെച്ചായിരുന്നു അപകടം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ജസ്ലിയ ഈമാസം മൂന്നിന് മരണത്തിന് കീഴടങ്ങി. പിന്നാലെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.
Most Read| ഭൂട്ടാൻ വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ





































