തിരുവനന്തപുരം: ബി. അശോകിനെ സ്‌ഥാനത്ത് നിന്ന് മാറ്റി സർക്കാർ. ഐഎഎസ് അസോസിയേഷൻ മുൻ പ്രസിഡണ്ടും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ അശോകിനെ സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്‌ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്.
ഐഎഎസ് നിയമന വിഷയത്തിൽ സർക്കാർ നടയോടിക്കെതിരെ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ (സിഎടി) സമീപിച്ച് അനുകൂല വിധി നേടിയ നിയമപോരാട്ടത്തിന്റെ മുൻനിരയിൽ നിന്നയാളാണ് ബി. അശോക്.
സിഎടി വിധിയുടെ പശ്‌ചാത്തലത്തിൽ എക്‌സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് എംആർ. അജിത് കുമാറിനെ മാറ്റിയ ദിവസം തന്നെയാണ് കാർഷികോൽപ്പാദന കമ്മീഷണർ കൂടിയായ അശോകിനെ അപ്രധാനമായ വകുപ്പിലേക്ക് മാറ്റിയിരിക്കുന്നത്.
അശോകിനെ ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് സിഎടി റദ്ദാക്കിയിരുന്നു. കേഡർ തസ്‌തികകളിൽ ഐഎഎസ് ഉദ്യോഗസ്‌ഥരെ മാത്രമേ നിയമിക്കാവൂ എന്ന ട്രൈബ്യൂണൽ വിധി സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു.
റിട്ട. ഐഎഎസ് ഉദ്യോഗസ്‌ഥനായ കെ. ജയകുമാറിനെ ഐഎംജിയിലും ജോയ് ഇളമണിനെ കിലയിലും മേധാവിമാരാക്കിയത് നിയമവിരുദ്ധമാണെന്ന് സിഎടി വിധിച്ചതും സർക്കാരിന് നാണക്കേടുണ്ടാക്കി. ഇതിന് പിന്നാലെയാണ് അശോകിനെ സർക്കാർ മാറ്റിയിരിക്കുന്നത്.
വിധിയുടെ പശ്‌ചാത്തലത്തിൽ എക്‌സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് എംആർ. അജിത് കുമാറിനെ മാറ്റി അഡീഷണൽ എക്‌സൈസ് കമ്മീഷണർക്ക് പകരം ചുമതല നൽകി. ശബരിമല ട്രാക്‌ടർ വിവാദത്തിന് പിന്നാലെ കഴിഞ്ഞവർഷം ജൂലൈയിലാണ് ബറ്റാലിയൻ എഡിജിപി സ്‌ഥാനത്ത് നിന്ന് മാറ്റി അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ



































