ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശിനും മൽസരിക്കാൻ ഇളവ് നൽകുന്നത് പരിഗണിച്ച് ഹൈക്കമാൻഡ്. സുധാകരനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം. സംസ്‌ഥാന പ്രോട്ടോകോൾ ഓഫീസർക്കാണ് അപേക്ഷ നൽകിയത്.
അടൂർ പ്രകാശ് നേരത്തെ കേരള ഹൗസിലെ ബാധ്യതരഹിത സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. ഇതോടെ, ഇരുവരും മൽസരിക്കാനായി പത്രികാ സമർപ്പണത്തിനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ്. സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മൽസരിക്കാനാണ് സാധ്യത.
മൽസരിക്കണമെന്ന നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ഇരുവർക്കും ഇളവ് നൽകിയേക്കാമെന്ന ആലോചനയിലേക്ക് ഹൈക്കമാൻഡ് കടന്നത്. ഇന്നലെ രാത്രി കെസി. വേണുഗോപാൽ, ഷാഫി പറമ്പിൽ, എപി. അനിൽകുമാർ എന്നിവർ സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമം നടത്തിയിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.
എംപിമാർ മൽസരിക്കേണ്ടെന്നായിരുന്നു ഹൈക്കമാൻഡിന്റെ ആദ്യ തീരുമാനം. കോന്നിയും കണ്ണൂരും ഒഴിച്ചിട്ടുകൊണ്ടായിരുന്നു കോൺഗ്രസിന്റെ ആദ്യ പട്ടിക ഇന്നലെ പുറത്തിറങ്ങിയത്. തർക്കം കടുത്തതോടെ തിരഞ്ഞെടുപ്പ് സമിതി യോഗം വൈകീട്ടത്തേക്ക് നീട്ടി. അതേസമയം, ബാക്കിയുള്ള 40 സീറ്റിലും ഇന്ന് സ്‌ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അഭിമാന പോരാട്ടം നടക്കുന്ന നേമത്ത് കെഎസ്. ശബരീനാഥൻ മൽസരിച്ചേക്കും. അദ്ദേഹത്തിന് ഇതുസംബന്ധിച്ച നിർദ്ദേശം ലഭിച്ചതായാണ് വിവരം. ശബരീനാഥൻ മുൻപ് എംഎൽഎ ആയിരുന്ന അരുവിക്കരയിൽ വിഎസ് ശിവകുമാറിനായിരിക്കും സാധ്യത. സിപി ജോണിന് തിരുവനന്തപുരം സീറ്റ് നൽകിയതോടെ അരുവിക്കര വേണമെന്ന് ശിവകുമാർ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ









































