കൊല്ലം: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ പ്രതിയുടെ ശിക്ഷാ വിധിയിൽ വാദം പൂർത്തിയായി. ശിക്ഷാവിധി 21ന് പ്രഖ്യാപിക്കും. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പരിഗണിച്ച് പ്രതിയായ കുടവട്ടൂർ സ്വദേശി സന്ദീപിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിയുടെ പ്രായവും, പ്രായമായ അമ്മയെ ശുശ്രീഷിക്കേണ്ടയാളാണെന്നും കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് കൊടുക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. വാദത്തിനിടെ പ്രതി സന്ദീപും ഇയാളുടെ മാതാവും ഡോ. വന്ദനയുടെ മാതാവും കോടതിയിൽ പൊട്ടിക്കരഞ്ഞു.
പ്രതി കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പിഎൻ. വിനോദ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. നരഹത്യ, ഗുരുതരമായി മുറിവേൽപ്പിക്കൽ, സർക്കാർ ഉദ്യോഗസ്‌ഥരുടെ ജോലി തടസപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്നു കോട്ടയം മുട്ടുചിറ കാളിപ്പറമ്പ് കെജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ ഡോ. വന്ദന ദാസ്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ആയിരുന്നു വന്ദന കുത്തേറ്റ് മരിച്ചത്. 2023 മേയ് പത്തിന് പുലർച്ചെയായിരുന്നു സംഭവം.
ചികിൽസയ്‌ക്കായി പൂയപ്പള്ളി പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സന്ദീപ് (44) അക്രമാസക്‌തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ച് വന്ദനയെ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































