ഡോ. വന്ദന ദാസ് കൊലപാതകം; പ്രതിക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും

ചികിൽസയ്‌ക്കായി പൂയപ്പള്ളി പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച സന്ദീപ് (44) അക്രമാസക്‌തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ച് വന്ദനയെ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്.

By Senior Reporter, Malabar News
Vandana-Das-murder-case
Ajwa Travels

കൊല്ലം: ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതിയായ സന്ദീപിന് (44) ജീവപര്യന്തം ശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പിഎൻ. വിനോദാണ് ശിക്ഷ വിധിച്ചത്. പ്രതി കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

പിന്നാലെ ശിക്ഷാ വിധിയിൽ വാദം പൂർത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു. നരഹത്യ, ഗുരുതരമായി മുറിവേൽപ്പിക്കൽ, സർക്കാർ ഉദ്യോഗസ്‌ഥരുടെ ജോലി തടസപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്നു കോട്ടയം മുട്ടുചിറ കാളിപ്പറമ്പ് കെജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ ഡോ. വന്ദന ദാസ്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ആയിരുന്നു കുത്തേറ്റ് മരിച്ചത്. 2023 മേയ് പത്തിന് പുലർച്ചെയായിരുന്നു സംഭവം.

ചികിൽസയ്‌ക്കായി പൂയപ്പള്ളി പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സന്ദീപ് (44) അക്രമാസക്‌തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ച് വന്ദനയെ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. സന്ദീപിന്റെ ആക്രമണത്തിൽ മൂന്ന് പോലീസുകാർ ഉൾപ്പടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞയാഴ്‌ച കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. തുടർന്നാണ് വിധി പറയാനായി മാറ്റിയത്. അക്രമം നടക്കുമ്പോൾ വന്ദനയുടെ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിനായിരുന്നു ഒന്നാം സാക്ഷി. കേസിൽ 70ലധികം സാക്ഷികളെ വിസ്‌തരിച്ചു. 207 രേഖകൾ ഹാജരാക്കി. അധ്യാപകനായിരുന്ന സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കുകയും ചെയ്‌തിരുന്നു.

ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നിയമ ഭേദഗതിയുണ്ടായി. കർശന ശിക്ഷകൾ ഉൾപ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്‌തത്‌. തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എംഎം. ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.

വന്ദനയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്‌ഥിരം മദ്യപാനിയായ പ്രതി സന്ദീപ്, ബോധപൂർവം ആക്രമണം നടത്തുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. സന്ദീപിന് കുറ്റകൃത്യത്തെ കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.

Most Read| ഹോർമുസ് കടക്കാൻ രണ്ട് ഇന്ത്യൻ ടാങ്കറുകൾ കൂടി; ഇന്ന് പുറപ്പെടുമെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE