ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ് യശ്വന്ത് വർമ രാഷ്‌ട്രപതിക്ക് രാജിക്കത്ത് കൈമാറി. 2025 ഓഗസ്‌റ്റിൽ ലോക്‌സഭയിൽ അവതരിപ്പിച്ച പ്രമേയത്തെ തുടർന്ന് സ്‌പീക്കർ ഓം ബിർള നിയോഗിച്ച മൂന്നംഗ സമിതി വർമയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിച്ചു വരികയായിരുന്നു.
ഇംപീച്ച്മെന്റ് നടപടികളുടെ ഭാഗമായാണ് വിഷയം പരിശോധിക്കാൻ ലോക്‌സഭാ സ്‌പീക്കറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചത്. ജഡ്‌ജസ് എൻക്വയറി ആക്റ്റിന്റെ (1968) അടിസ്‌ഥാനത്തിൽ ആയിരുന്നു ഇത്.
”അതീവ ദുഃഖത്തോടെ അലഹബാദ് ഹൈക്കോടതി ജഡ്‌ജി സ്‌ഥാനത്ത് നിന്നുള്ള എന്റെ രാജി ഞാൻ സമർപ്പിക്കുന്നു. ഈ പദവിയിൽ സേവനമനുഷ്‌ഠിക്കാൻ കഴിഞ്ഞ ഒരു ബഹുമതിയായി കാണുന്നു”- രാജിക്കത്തിൽ യശ്വന്ത് വർമ പറയുന്നു.
ഡെൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെ, 2025 മാർച്ച് 14നാണ് വർമയുടെ വീട്ടിൽ തീപിടിച്ചത്. തീ അണയ്‌ക്കുന്നതിനിടെ കണക്കിൽപ്പെടാത്ത പണം അഗ്‌നിരക്ഷാസേന കണ്ടെത്തുകയായിരുന്നു. ഈ സമയം ജസ്‌റ്റിസ് വർമയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. കത്തി നശിച്ച പണത്തിന്റെ വീഡിയോ ഡെൽഹി പോലീസ് കമ്മീഷണർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് കൈമാറിയതോടെയാണ് സംഭവം വിവാദമായത്.
ഇതോടെ മാർച്ച് 21ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ രൂപീകരിക്കുകയും ചെയ്‌തു. യശ്വന്ത് വർമയ്‌ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ റിപ്പോർട്.
പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചതിന് തെളിവുണ്ടെന്നും വർമയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ അറിയാതെ വസതിയിൽ പണം സൂക്ഷിക്കാൻ ആകില്ലെന്നുമായിരുന്നു അന്വേഷണ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2025 ജൂലൈയിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഇദ്ദേഹത്തെ നീക്കം ചെയ്യാനുള്ള നോട്ടീസ് നൽകിയിരുന്നു.
Most Read| കുട്ടികളിലെ അമിതവണ്ണം; ഇന്ത്യ രണ്ടാം സ്‌ഥാനത്ത്, സർക്കാർ ഇടപെടൽ വേണം




































