കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. പടന്ന കടപ്പുറത്തുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
നൂറോളം യുഡിഎഫ് പ്രവർത്തകർക്ക് എതിരെയും എൺപതോളം സിപിഎം പ്രവർത്തകർക്ക് എതിരെയുമാണ് കേസ്. സന്ദീപ് വാര്യരുടെ റോഡ് ഷോ നടന്ന പടന്ന കടപ്പുറത്ത് എത്തിയപ്പോൾ റോഡ് ബ്ളോക്കായതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. പ്രദേശത്തെ സിപിഎം ഓഫീസും ആക്രമിക്കപ്പെട്ടു. പ്രവർത്തകരെ പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. കല്ലേറിലും ലാത്തിച്ചാർജിലും നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് പടക്കം വെച്ച് പൊട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമത്തിൽ പ്രചരിപ്പിച്ച സംഭവത്തിലും കുമ്പള പോലീസ് സ്വമേധയാ കേസെടുത്തു.
തിരഞ്ഞെടുപ്പ് ബോർഡിൽ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള വാക്യങ്ങൾ എഴുതിയ ശേഷം പടക്കം വെച്ച് പൊട്ടിക്കുകയും അതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രകോപനം സൃഷ്ടിച്ച് ലഹള ഉണ്ടാക്കാൻ ശ്രമിച്ചെന്നും കേസിൽ പറയുന്നു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































