കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ബസിലുണ്ടായിരുന്ന നിരവധിപ്പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.30നായിരുന്നു അപകടം.
കോഴിക്കോട് നിന്ന് പേരാമ്പ്രയിലേക്ക് വന്ന അജ്‍ഫാൻ ബസും പേരാമ്പ്രയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. വെള്ളിയൂർ കുടക്കൽ താഴെ ഇറക്കത്തിൽ ദിശ തെറ്റി വന്ന ബസ് ടാങ്കറിൽ ഇടിച്ചുകയറുകയായിരുന്നു. ഈ സമയം പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു.
ടാങ്കർ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെയും ബസ് ഡ്രൈവറെയും പിൻസീറ്റിൽ കുടുങ്ങിയ യാത്രക്കാരിയെയും കാബിനുകൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിനും ബസിന്റെ മുൻഭാഗവും പൂർണമായി തകർന്നു.
ടാങ്കർ ലോറി ഡ്രൈവർ നിസാർ, ബസ് യാത്രക്കാരി സുമ കുറ്റ്യാടി (54) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സാരമായി പരിക്കേറ്റ നിഷ (35), ദിൽഷ (28), ബിന്ധ്യ (35), ഫാത്തിമ മറഹബ (15), നസീറ (40), മുഹമ്മദ് അർഹം (10), മറിയം ഫിറോസ (19) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആദിലക്ഷ്‌മി (9), നേഹ (15), അശ്വതി (36), ഹരിചന്ദന (25) എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ബസ് തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Most Read| ബംഗാൾ ഇനി സുവേന്ദു അധികാരി നയിക്കും; മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു




































