മോസ്കോ: യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കിയെ മോസ്കോയിലേക്ക് ചർച്ചക്ക് ക്ഷണിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. ഇരുവരും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള സാധ്യത വീണ്ടും തെളിയുന്നത്, നാലുവർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുകയാണെന്ന സൂചനയാണ് നൽകുന്നത്.
ദീർഘകാല സമാധാന കരാറിന് അന്തിമരൂപമായാൽ, അതിൽ ഒപ്പിടാൻ എവിടെയും എത്താൻ താൻ തയാറാണെന്ന് പുട്ടിൻ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ‘അവസാനമില്ലാത്ത ചർച്ചകൾ’ തുടരാൻ താൽപര്യമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സമാധാന ശ്രമങ്ങളെ പുട്ടിൻ പ്രശംസിക്കുകയും ചെയ്തു.
യുക്രൈനും റഷ്യയും മൂന്ന് ദിവസത്തേക്ക് വെടിനിർത്തൽ നടപ്പിലാക്കണമെന്നും യുദ്ധത്തടവുകാരെ കൈമാറണമെന്നുമുള്ള ട്രംപിന്റെ നിർദ്ദേശത്തിന് പിന്നാലെയായിരുന്നു പുട്ടിന്റെ പ്രതികരണം. മേയ് ഒമ്പതുമുതൽ 11 വരെ മൂന്ന് ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാൻ ട്രംപ് നിർദ്ദേശിച്ചിരുന്നു. 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനും നിർദ്ദേശിച്ചിരുന്നു.
റെഡ് സ്ക്വയറിൽ നടക്കുന്ന വിക്ടറി ഡേ പരേഡിനോട് അനുബന്ധിച്ചാണ് മൂന്ന് ദിവസത്തെ വെടിനിർത്തൽ. പരിപാടിക്ക് തടസമുണ്ടാക്കാൻ യുക്രൈൻ ശ്രമിച്ചാൽ കീവിൽ വൻ ആക്രമണം നടത്തുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, പരേഡിനെ ലക്ഷ്യമിടരുതെന്ന് യുക്രൈൻ സൈന്യത്തോട് സെലൻസ്കി ഉത്തരവിട്ടിട്ടുണ്ട്.
Most Read| പുതു ഹൃദയത്തിൻ സ്പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്



































