ന്യൂഡെൽഹി: ചോദ്യപേപ്പർ ചോർച്ച നടന്നെന്ന ആരോപണത്തെ തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കി. വീണ്ടും പരീക്ഷ നടത്താൻ വിജ്‌ഞാപനം പുറത്തിറക്കുമെന്ന് നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിഷയം സിബിഐ അന്വേഷിക്കുമെന്നും എൻടിഎ വ്യക്‌തമാക്കി.
വീണ്ടും പരീക്ഷ എഴുതാൻ പുതിയ രജിസ്‌ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും എൻടിഎ അറിയിച്ചു. മൂന്നാം തീയതി നടന്ന പരീക്ഷയ്‌ക്ക് മുൻപ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നു എന്നാണ് ആരോപണം ഉയർന്നത്. പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്‌ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്‌ഥാൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എഡിജിപി വിശാൽ ബൻസാൽ അറിയിച്ചിരുന്നു.
ആകെ 180 ചോദ്യങ്ങളാണ് നീറ്റ്-യുജിക്കുള്ളത്. ഫിസിക്‌സ്, കെമിസ്‌ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ നിന്ന് 45 വീതം ചോദ്യങ്ങൾ. ഇത്തരത്തിൽ നാല് സെറ്റ് ചോദ്യക്കടലാസുകളാണ് ഉപയോഗിക്കുന്നത്. വാട്‌സ് ആപ്പിലും മറ്റും ചോദ്യങ്ങൾ പ്രചരിച്ചിരുന്നതായി രാജസ്‌ഥാൻ പോലീസിന് ഏതാനും ദിവസം മുൻപ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്.
രാജസ്‌ഥാനിലെ സീക്കർ, ജയ്‌പൂർ, കോട്ട എന്നിവിടങ്ങളിൽ നിന്നും ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുമായി 12 പേരെ ഇതിനകം ചോദ്യം ചെയ്‌തിട്ടുണ്ട്. സീക്കറിലെ എൻട്രൻസ് പരിശീലന സ്‌ഥാപനം വിദ്യാർഥികൾക്ക് നൽകിയതാണ് മാതൃകാ ചോദ്യക്കടലാസെന്നും ഇത് കേരളം, മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്‌ഥാനങ്ങളിലെ വിദ്യാർഥികൾക്ക് കൈമാറിയിട്ടുണ്ടെന്നും പോലീസ് സ്‌ഥിരീകരിച്ചു.
വിവാദങ്ങൾക്കിടയിലും പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നു എന്നാണ് നാഷണൽ ടെസ്‌റ്റിങ് ഏജൻസി അവകാശപ്പെട്ടിരുന്നത്. ആരോപണത്തിന്റെ സത്യാവസ്‌ഥ പരിശോധിക്കുകയാണെന്നും ഇന്നലെ പറഞ്ഞിരുന്നു.
Most Read| അണ്ണാ ഡിഎംകെ പിളർന്നു; ഷൺമുഖം വിഭാഗം ടിവികെയ്‌ക്കൊപ്പം




































