അബുദാബി: അഞ്ചുദിവസത്തെ വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 15ന് യുഎഇ സന്ദർശിക്കും. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
ഊർജ മേഖലയിലെ സഹകരണം ഉൾപ്പടെയുള്ള വിഷയങ്ങളും മേഖലയിലെ പൊതുവിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്യും. യുഎഇയിലുള്ള 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും സന്ദർശനവേളയിൽ ചർച്ചയാകും.
കൂടാതെ, രാഷ്‌ട്രീയ, സാംസ്‌കാരിക, സാമ്പത്തിക മേഖലകളിലെയും ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ഉയരങ്ങളിൽ എത്തിക്കാനുള്ള വഴികളും ചർച്ചയുടെ ഭാഗമാകും. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. കഴിഞ്ഞ 25 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ രാജ്യം കൂടിയാണ് യുഎഇ.
യുഎഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നെതർലൻഡ്‌സിലേക്ക് തിരിക്കും. ഈമാസം 17 വരെയാണ് നെതർലൻഡ്‌സ് സന്ദർശനം. അവിടെ വില്യം അലക്‌സാണ്ടർ രാജാവുമായും മാക്‌സിമ രാഞ്‌ഞിയുമായും കൂടിക്കാഴ്‌ച നടത്തും. തുടർന്ന് സ്വീഡനിലെ ഗോഥൻബർഗ് സന്ദർശിക്കുന്ന മോദി, സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്‌റ്റേഴ്‌സണുമായി ചർച്ചകൾ നടത്തും.
മേയ് 18 മുതൽ 19 വരെ നോർവേ സന്ദർശിക്കുന്ന പ്രധാനമന്ത്രി, അവിടെ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർവേ ഉച്ചകോടിയിൽ പങ്കെടുക്കും. നോർവേ, ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്‌ലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ ഈ ഉച്ചകോടിയിൽ പങ്കെടുക്കും. 43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ നോർവേ സന്ദർശനമാണിത്.
പര്യടനത്തിന്റെ അവസാന പാദത്തിൽ മേയ് 19 മുതൽ 20 വരെ ഇറ്റലി സന്ദർശിക്കും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയുമായും പ്രസിഡണ്ട് സെർജിയോ മാറ്ററെല്ലയുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ഊർജിതമാക്കാൻ ഈ സന്ദർശനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
Most Read| ചോദ്യപേപ്പർ ചോർച്ച; നീറ്റ് പരീക്ഷ റദ്ദാക്കി, പുതുക്കിയ തീയതി പിന്നീട്


































