തിരുവനന്തപുരം: മന്ത്രിസഭയിൽ നല്ല ടീമുണ്ടാകുമെന്ന് നിയുക്‌ത മുഖ്യമന്ത്രി വിഡി.സതീശൻ. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ മുന്നണിയിൽ ചർച്ച ചെയ്‌ത് തീരുമാനിക്കും. കേരളത്തിലെത്തുന്ന കെസി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നും സതീശൻ പറഞ്ഞു.
ഇന്ന് വൈകീട്ട് നാലിന് യുഡിഎഫ് യോഗമുണ്ട്. ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തും. രമേശ് ചെന്നിത്തലയെ ഉറപ്പായും കാണും. അദ്ദേഹം എന്റെ നേതാവാണെന്നും വിഡി. സതീശൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിലെത്തി സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
മുസ്‌ലിം ലീഗിനെതിരായ വർഗീയ പ്രചാരണങ്ങളെയും സതീശൻ വിമർശിച്ചു. ലീഗ് കോൺഗ്രസിന്റെ കൂടെയുള്ള പ്രധാന ഘടകക്ഷിയാണ്. വിജയത്തിൽ നിർണായക പങ്കുവഹിച്ച കക്ഷിയാണ്. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ഒരു വിദ്വേഷ ക്യാമ്പയിൻ കേരളത്തിലുണ്ടാക്കി, ഒരു വിഭജനം ഉണ്ടാക്കാനാണ്.
മുസ്‌ലിം ലീഗ് ദുർബലമായാൽ ആ സ്‌പേസ് ആര് കൊണ്ടുപോകും? വർഗീയ ശക്‌തികൾ കൊണ്ടുപോകും. അതിനെ തടഞ്ഞുനിർത്തുന്ന ഒരു രാഷ്‌ട്രീയ പാർട്ടിയാണ് ലീഗ്. എതിർക്കുന്നവർ അത് മനസിലാക്കണം. വിദ്വേഷ പ്രചാരണത്തിന് എതിരായിട്ട് ഒരു ഒത്തുതീർപ്പിനുമില്ല. ബിജെപിയാണ് വിദ്വേഷ പ്രചാരണം നടത്തുന്നത്. മതേതര നിലപാടിൽ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Most Read| നീറ്റ് പുതിയ തീയതി പ്രഖ്യാപിച്ചു; പരീക്ഷ ജൂൺ 21ന്



































