ന്യൂഡൽഹി: കോംഗോയിലും അയൽരാജ്യമായ യുഗാണ്ടയിലും എബോള വൈറസ് രോഗം പടർന്നു പിടിക്കുകയും നിവധിപ്പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.
എബോള ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യയും നിരീക്ഷണം ശക്തമാക്കിയത്. കോംഗോ, യുഗാണ്ട, സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് നിർദ്ദേശം.
ഈ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ പ്രദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന പൊതുജനാരോഗ്യ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഉയർന്ന അപകട സാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് രാജ്യത്തെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ഇതുവരെ കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടിയെന്നോണം പരിശോധന കർശനമാക്കിയത്. ഡിആർ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ പനി, ക്ഷീണം, തളർച്ച, തലവേദന, പേശിവേദന തുടങ്ങിയ ലക്ഷങ്ങൾ അനുഭവപ്പെട്ടാൽ ഇമിഗ്രേഷൻ പരിശോധനയ്ക്ക് മുൻപ് എയർപോർട്ട് ഹെൽത്ത് ഓഫീസറെയോ, ഹെൽത്ത് ഡെസ്കിനെയോ വിവരം അറിയിക്കണമെന്നാണ് പ്രധാന നിർദ്ദേശം.
എബോളയുടെ അത്യപൂർവമായ വകഭേദം ബുണ്ടിബുഗ്യോയാണ് പുതിയ വ്യാപനത്തിന് പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണ് ബുണ്ടിബുഗ്യോ. മേയ് 14നാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്. വാക്സിൻ കണ്ടെത്തിയിട്ടില്ലെന്നതാണ് ബുണ്ടിബുഗ്യോ എന്ന വകഭേദത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. വാക്സിനോ പ്രത്യേക ചികിൽസയോ ലഭ്യമല്ലാത്ത വകഭേദമായതിനാൽ അസാധാരണ വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ







































