തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി. ഒമ്പത് ജില്ലകളിൽ സീറ്റ് കൂട്ടി. ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളിൽ 20 ശതമാനം സീറ്റുമാണ് വർധിപ്പിച്ചത്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് 30 ശതമാനം മാർജിനൽ സീറ്റ് വർധിപ്പിച്ചത്. കൊല്ലം, തൃശൂർ ജില്ലകളിലെ എല്ലാ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്കും 20 ശതമാനം സീറ്റാണ് വർധിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ അതേ രീതിയിലാണ് വർധന. നേരത്തെ അനുവദിച്ചിരുന്ന 313 ബാച്ചുകൾ തുടരാനും അനുമതി നൽകി.
അതേസമയം, പ്ളസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ഇന്ന് ആരംഭിച്ചിട്ടുണ്ട്. അടുത്തമാസം മൂന്നാം തീയതിവരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രവേശന നടപടികളുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ പ്രകാരം ജൂൺ എട്ടിന് ട്രയൽ അലോട്ട്മെന്റും ജൂൺ 15ന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും.
ജൂലൈ ഒന്നോടെ അലോട്ട്മെന്റ് നടപടികൾ അവസാനിക്കുകയും ജൂലൈ രണ്ടിന് പ്ളസ് വൺ ക്ളാസുകൾ ആരംഭിക്കുകയും ചെയ്യും. ജൂലൈ 13 മുതൽ ഓഗസ്റ്റ് അഞ്ചുവരെ സപ്ളിമെന്ററി അലോട്ട്മെന്റുകൾ നടക്കും. ഓഗസ്റ്റ് അഞ്ചോടെ അഡ്മിഷൻ നടപടികൾ പൂർത്തിയാകും.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































