തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്ക് എതിരായ ആക്രമണത്തിൽ ഇടപെട്ട് ആഭ്യന്തര മന്ത്രി. പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിപ്പിച്ചു. സംഘർഷത്തിൽ കേരള പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കേന്ദ്ര ഇന്റലിജൻസ് റിപ്പോർട് പുറത്തുവന്നിരുന്നു.
ഇക്കാര്യത്തിൽ ഡിജിപി വിശദീകരണം നൽകും. മന്ത്രിയുടെ വീട്ടിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇന്റലിജൻസ് മേധാവി പി. വിജയനും ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ മുൻ ഡിജിപിയും ഫയർഫോഴ്സ് മേധാവിയായിരുന്ന എ. ഹേമചന്ദ്രനും പങ്കെടുക്കും.
അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നും ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കുന്നതിൽ പാജയപ്പെട്ടുവെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. ഇഡി വാഹനം ആക്രമിക്കാൻ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് ചില പോലീസ് ഉദ്യോഗസ്ഥർ സൗകര്യം ഒരുക്കിക്കൊടുത്തെന്ന സംശയവും റിപ്പോർട്ടിലുണ്ട്.
അതേസമയം, ആക്രമണ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. വട്ടിയൂർക്കാവ് സ്വദേശി അനിൽ, നേമം സ്വദേശി കിരൺ എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ചതിൽ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസ്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി അസി. ഡയറക്ടർ സനത് റെഡ്ഡിയുടെ മൊഴി.
Most Read| ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; ഒമാന് മുന്നറിയിപ്പുമായി ട്രംപ്



































