തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നരവയസുകാരൻ മരിച്ചത് ക്രൂര മർദ്ദനത്തെ തുടർന്ന്. അമ്മയുടെ സാന്നിധ്യത്തിൽ ആയിരുന്നു സുഹൃത്തിന്റെ മർദ്ദനം. ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാർക്കിന് സമീപം ‘അർച്ചിത’ത്തിൽ വാടകയ്‌ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് മരിച്ചത്.
അഖിലയെയും ഒപ്പം താമസിക്കുന്ന സുഹൃത്ത് അഷ്‌കറിനെയുമാണ് നെടുമങ്ങാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കുഞ്ഞിന്റെ ശരീരത്തിൽ മരണകാരണമായ മർദ്ദനങ്ങൾ ഉൾപ്പടെ 51 മുറിവുകൾ ഉണ്ടെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മർദ്ദനത്തിന് താൻ ദൃക്‌സാക്ഷി ആണെന്ന് അഖില കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
വെള്ളിയാഴ്‌ച വൈകീട്ടാണ് അവശനിലയിലായ അർഷിദിനെ അഷ്‌കർ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്ഐടി ആശുപത്രിയിലും എത്തിച്ചത്. എസ്ഐടിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ആഹാരം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നപ്പോൾ ചുമയ്‌ക്കുകയും ഛർദ്ദിക്കുകയും ചെയ്‌തുവെന്നാണ് അഷ്‌കർ പോലീസിന് മൊഴി നൽകിയത്.
ഈ സമയം അഖില വീട്ടിൽ ഉണ്ടായിരുന്നില്ല. രണ്ടുവർഷം മുമ്പാണ് അഖിലയുടെ ഭർത്താവ് എസ്. അഖിൽ ജീവനൊടുക്കിയത്. ഈസമയം മൂന്നുമാസം ഗർഭിണി ആയിരുന്നു അഖില. പിന്നീടാണ് അഖില ഡ്രൈവറായ അഷ്‌കറിനൊപ്പം താമസം തുടങ്ങിയത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ കടുവാപ്പാറയിലെ വീട്ടിലേക്കാണ് കൊണ്ടുപ്പോയത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അഖിലിന്റെ പിതാവ് എസ്. സുനിൽ കുമാർ രംഗത്തെത്തിയതോടെയാണ് കേസിന് വഴിത്തിരിവായത്. അഷ്‌കർ കുട്ടിയെ പതിവായി ഉപദ്രവിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിലും ജനനേന്ദ്രിയത്തിലും ഉൾപ്പടെ മുറിവുകളുണ്ട്. അടിച്ചതിനെ തുടർന്ന് ആഹാരം ഛർദ്ദിക്കുകയായിരുന്നു.
കാൽപ്പാദങ്ങളുടെ അടിഭാഗത്തും വിരലുകളുടെ അടിഭാഗത്തും മുറിവ് ഉണ്ടായിരുന്നു. ഇത് പൊള്ളിച്ചതാണോയെന്നാണ് സംശയം. കുറച്ചുദിവസം മുൻപ് കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞിരുന്നു. ഇത് സൈക്കിൾ ചവിട്ടിയപ്പോൾ വീണതാണെന്നാണ് അഷ്‌കർ നാട്ടുകാരോട് പറഞ്ഞിരുന്നതെന്നും പോലീസ് വ്യക്‌തമാക്കി. കസ്‌റ്റഡിയിലെടുത്ത അഖിലയുടെയും അഷ്‌കറിന്റെയും അറസ്‌റ്റ് ഇന്നലെ രാത്രിയാണ് രേഖപ്പെടുത്തിയത്.
Most Read| ഇഡി റെയ്‌ഡിൽ മൗനം വെടിഞ്ഞു മുഖ്യമന്ത്രി വിഡി സതീശൻ






































