തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്‌മാനെ തിരഞ്ഞെടുത്തു. 35 വർഷത്തിന് ശേഷമാണ് കേരള നിയമസഭയ്‌ക്ക് വനിതാ ഡെപ്യൂട്ടി സ്‌പീക്കറെ ലഭിക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്‌പീക്കറാണ് ഷാനിമോൾ ഉസ്‌മാൻ.
136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 99 വോട്ടാണ് ഷാനിമോൾക്ക് ലഭിച്ചത്. സിപിഐയിലെ മുഹമ്മദ് മൊഹ്സിന് 34 വോട്ടും ലഭിച്ചു. യുഡിഎഫ് എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ എന്നിവരും എൽഡിഎഫ് അംഗമായ സികെ. ഹരീന്ദ്രനും സഭയിൽ ഹാജരായില്ല. ബിജെപിയുടെ മൂന്ന് എംഎൽഎമാരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയം ഇന്ന് സഭയിൽ എത്തും. തുടർന്ന് സബ്‌മിഷനും ശ്രദ്ധക്ഷണിക്കലും കഴിഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. നാളെയും മറ്റന്നാളും ചർച്ചയുണ്ടാകും. ചോദ്യോത്തരവേള ഈ ദിവസങ്ങളിൽ ഒഴിവാക്കി.
ഈമാസം 19ന് മുഖ്യമന്ത്രി വിഡി. സതീശൻ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. 22, 23, 24 തീയതികളിൽ ബജറ്റിൻമേൽ ചർച്ച നടക്കും. തുടർന്ന് ഇടവേളക്ക് ശേഷം 29നാണ് സഭ ചേരുക. 29നും 30നും ധനാഭ്യർഥനകളിൻമേലുള്ള ചർച്ചയാണ്. ജൂലൈ ഒന്നിന് ധനവിനിയോഗ ബില്ലിൻമേലുള്ള ചർച്ചകൾ പൂർത്തിയാക്കി സഭ പിരിയും.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































