കാരക്കാസ്: വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ഇതിനകം 589 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 50,000ലേറെ പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. 2980 പേർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ, പരിക്കേറ്റവരെ കുറിച്ചുള്ള ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങികിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുകയാണ്. 200ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ.
കാരക്കാസിൽ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂർണമായി തകർന്നു വീണു. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിന് പകരം കെട്ടിടങ്ങൾക്കുള്ളിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ഊർജിത ശ്രമം നടക്കുന്നത്. തലസ്ഥാനമായ കാരക്കാസിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ വേളയിൽ ഇരട്ട ഭൂചലനം രാജ്യത്ത് നാശം വിതച്ചത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേല നേരിട്ടത്. വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ഫീൽഡ് ഹോസ്പിറ്റലുകളും മരുന്നുകളുമായി വിമാനങ്ങൾ കാരക്കാസിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
സ്പാനിഷിൽ സൗഹൃദം എന്ന് അർഥം വരുന്ന ‘അമിസ്റ്റഡ്’ എന്ന പേരിലാണ് ദൗത്യം. വ്യോമസേനയുടെ രണ്ട് വിമാനങ്ങളിലായി 60 ഫീൽഡ് ഹോസ്പിറ്റലുകളാണ് കാരക്കാസിലേക്ക് അയച്ചത്. ആറ് ടൺ മരുന്നുകളും ഭക്ഷണ പദാർഥങ്ങളും ഇതിലുൾപ്പെടുന്നു. 41 അംഗ മെഡിക്കൽ സംഘവും രണ്ട് വിമാനങ്ങളിലായുണ്ട്. മെക്സിക്കോ, ഖത്തർ, ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളും വെനസ്വേലയ്ക്ക് സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരദേശ നഗരമായ മൊറോണിന് പടിഞ്ഞാറ്, ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവ കേന്ദ്രം.
ഇതിന് പിന്നാലെയാണ് രാജ്യത്തെ വീണ്ടും വിറപ്പിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായത്. മൊറോൺ നഗരത്തിന് 16 കിലോമീറ്റർ തെക്കു-പടിഞ്ഞാറായി 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ പ്രഭവ കേന്ദ്രം.
Most Read| മുൻഗണനാ റേഷൻ കാർഡുകൾക്ക് അപേക്ഷിക്കാം; നാളെമുതൽ അവസരം






































