തിരുവനന്തപുരം: ന്യൂഡെൽഹിയിൽ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോടേക്ക് മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തിൽ വിശദീകരണം തേടി സർക്കാർ. പ്രോട്ടോക്കോൾ വിഭാഗത്തോടാണ് വിശദീകരണം തേടിയത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.50നുള്ള ഡെൽഹി- കോഴിക്കോട് ഇൻഡിഗോ വിമാനത്തിലാണ് പിണറായി വിജയന് യാത്ര ചെയ്യേണ്ടിയിരുന്നത്. യാത്രയ്ക്കായി ഒന്നരയോടുകൂടി കേരള ഹൗസിൽ നിന്ന് പുറപ്പെട്ട അദ്ദേഹം കൃത്യസമയത്ത് തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു.
എന്നാൽ, വിമാനത്താവളത്തിലെ ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന് വിമാനത്തിൽ കയറാനുള്ള അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് യാത്ര മുടങ്ങിയത്. വിമാനക്കമ്പനിയുമായുള്ള ആശയവിനിമയത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് സംഭവിച്ച വീഴ്ചയാണ് ഇതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സാധാരണയായി വിഐപി യാത്രകൾ ഏകോപിപ്പിക്കുന്നത് പ്രോട്ടോക്കോൾ വിഭാഗമാണെങ്കിലും ഇത്തവണ വിമാനത്താവളത്തിനകത്ത് യാത്രയ്ക്കായി നൽകേണ്ട ബഗ്ഗി ഉൾപ്പടെയുള്ള യാതൊരുവിധ വിഐപി പരിഗണനകളും അദ്ദേഹത്തിന് ലഭിച്ചില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ വീഴ്ചയുണ്ടായ പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിന് പ്രോട്ടോക്കോൾ വിഭാഗം മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഇന്ന് ഡെൽഹി കേരള ഹൗസിൽ ഉന്നതതല യോഗം ചേരുന്നുണ്ട്.
Most Read| സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്





































