കണ്ണൂർ: ദേശീയപാത നിർമ്മാണത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരെ തടഞ്ഞ കേസിൽ വയൽക്കിളി സംഘത്തിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. തളിപ്പറമ്പ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് 28 പ്രതികളെയും വെറുതെവിട്ടത്.
ദേശീയപാത നിർമാണത്തിന് തളിപ്പറമ്പ് കീഴാറ്റൂരിൽ വയൽ നികത്തുന്നതിനായി സ്ഥലം അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. 2018 മാർച്ച് 14നായിരുന്നു സംഭവം. വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകി, സി. മനോഹരം, നോമ്പിൽ എം. പൈകട ഉൾപ്പടെയുള്ളവർ പെട്രോൾ നിറച്ച കുപ്പികളുമായി ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.
ഇതോടെ പോലീസുകാർ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. 49 പേർക്കെതിരെ കേസെടുത്തെങ്കിലും 28 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. നിയമവിരുദ്ധമായി സംഘം ചേരൽ, ലഹളയുണ്ടാക്കാൻ ശ്രമിക്കൽ, ഉദ്യോഗസ്ഥരെ തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ദേശീയപാത നിർമാണത്തിന് വയൽ നികത്തുന്നതിനെതിരെ വയൽക്കിളികൾ എന്ന പേരിൽ പ്രദേശവാസികൾ നടത്തിയ പ്രക്ഷോഭം വലിയ ചർച്ചയായിരുന്നു. എന്നാൽ, സമരക്കാരെ പിന്തിരിപ്പിക്കുകയും ഈ ഭാഗത്ത് വയൽ നികത്തി ദേശീയപാത നിർമാണം നടത്തുകയും ചെയ്തു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ



































