തളിപ്പറമ്പ്: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ അക്രമം. സുമേഷിനെ റോഡിൽ തടഞ്ഞ് നിർത്തി സിപിഎം പ്രവർത്തകർ മർദിച്ചുവെന്നാണ് പരാതി. ഇദ്ദേഹത്തെ തളിപറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷിന്റെ ഭാര്യ ലത മൽസര രംഗത്തുണ്ടായിരുന്നു.
ഇടതുപക്ഷത്തിന് എതിരെ തളിപ്പറമ്പ് കീഴാറ്റൂരിൽ വനിതാ സംവരണ വാർഡിലാണ് ലത സുരേഷ് മൽസരിച്ചത്. തളിപ്പറമ്പിൽ വയൽ നികത്തി ബൈപാസ് റോഡ് നിർമ്മിക്കുന്നതിന് എതിരായ സമരത്തിൽ സജീവമായിരുന്നു ലത. എന്നാൽ സിപിഐഎം സ്‌ഥാനാർഥി പി വൽസലയാണ് ഇവിടെ വിജയം സ്വന്തമാക്കിയത്. 140 വോട്ടുകൾക്കാണ് വൽസല ജയിച്ചത്. ലതക്ക് 236 വോട്ടുകൾ ലഭിച്ചു. വൽസലക്ക് 376 വോട്ടുകളാണ് ലഭിച്ചത്.
കോൺഗ്രസ്, ബിജെപി പിന്തുണയോടെയോടെയാണ് വയൽക്കിളികൾ ഇവിടെ മൽസരിച്ചത്. ഇരുപാർട്ടികൾക്കും ഇവിടെ സ്‌ഥാനാർഥികൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ 85 ശതമാനത്തിൽ ഏറെ വോട്ടുകൾ നേടി ജയിച്ച സിപിഎം വയൽക്കിളികളെ എതിരാളികളായി പോലും കണ്ടിരുന്നില്ല.
Read also: വടക്കാഞ്ചേരി ലൈഫ് മിഷന്‍; സ്‌റ്റേ നീക്കണമെന്ന സിബിഐ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും