ഗാസ സിറ്റി: കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഗാസ മുനബ് ഭരിച്ചുകൊണ്ടിരുന്ന ഹമാസിന്റെ താൽക്കാലിക ഭരണസമിതി പിരിച്ചുവിട്ടു. യുഎസ് പിന്തുണയോടെയുള്ള സമാധാന പദ്ധതിയുടെ ഭാഗമായി ഗാസയുടെ ഭരണം സാങ്കേതിക വിദഗ്ധർ അടങ്ങിയ പുതിയ സമിതിക്ക് കൈമാറാൻ തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിന് ശേഷം ട്രംപ് പ്രഖ്യാപിച്ച സമാധാന കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഗാസയിലെ മന്ത്രാലയങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ഹമാസിന്റെ ഭരണസമിതി ഒഴുഞ്ഞുപോവുക എന്നത്.
ഹമാസിന്റെ പ്രഖ്യാപനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സമാധാന കരാർ നിരീക്ഷിക്കാൻ ട്രംപ് നിയോഗിച്ച ബോർഡ് ഓഫ് പീസ് അറിയിച്ചു. വെറും വാഗ്ദാനങ്ങളിലല്ല, ഹമാസിന്റെ പ്രവർത്തികളിലാണ് തങ്ങൾ വിശ്വാസം അർപ്പിക്കുന്നതെന്നും ഗാസയിലെ ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും സമിതി വ്യക്തമാക്കി.
അതേസമയം, ഹമാസ് ആയുധം താഴെവയ്ക്കുന്നതോടെ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പിൻമാറണമെന്നാണ് യുഎസ് സമാധാന പദ്ധതിയിൽ പറയുന്നത്. എന്നാൽ, ഇസ്രയേൽ കരാർ വ്യവസ്ഥകൾ ലംഘിക്കുകയാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. തിങ്കളാഴ്ചയും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. സായുധ ഭീഷണികൾ ഒഴിവാക്കാനാണ് വെടിനിർത്തലിന് ശേഷവും ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേലിന്റെ വാദം.
Most Read| സിംബാബ്വെ പര്യടനം; ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു പുറത്ത്






































