കണ്ണൂർ: മട്ടന്നൂരിനടുത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം. മട്ടന്നൂർ കൂടാളി കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കണ്ണൂർ-മട്ടന്നൂർ അന്തസംസ്ഥാന പാതയിൽ വെള്ളിയാഴ്ച രാത്രി 11.10ഓടെയായിരുന്നു അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്.
ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ഷാൻ, റിസ്വാൻ, പരംചേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്. ഒരാൾ കണ്ണൂർ അലവിൽ സ്വദേശിയും ബാക്കിയുള്ള നാലുപേർ ബെംഗളൂരു സ്വദേശികളാണെന്നുമാണ് വിവരം.
അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ലഭിച്ച പേഴ്സും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരിൽ ഒരാൾ അലവിൽ സ്വദേശി സിറാജിന്റെ മകൻ ഷാൻ (22) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഷാന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് തീയണച്ചു. അഗ്നിരക്ഷാ സേനയും നാട്ടുകാരും പോലീസും ചേർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. മൂന്നുപേരുടെ മൃതദേഹം ചാല ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും ഒരാളുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
സംഭവമറിഞ്ഞ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി അപകട സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Most Read| ബിഹാറിൽ അധ്യാപക തസ്തികയിൽ വ്യാപക ക്രമക്കേട്; 3035 അധ്യാപകരെ പിരിച്ചുവിട്ടു




































