പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ചെന്താമര (59) കുറ്റക്കാരനെന്ന് കോടതി. പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജാണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ ശിക്ഷ 15ന് വിധിക്കും. മൂന്ന് കൊലക്കേസുകളിൽ പ്രതിയാണ് ചെന്താമര.
2019 ഓഗസ്റ്റ് 31ന് ആയിരുന്നു അയൽവാസിയായ നെൻമാറ പോത്തുണ്ടി തിരുത്തംപാടത്ത് സജിതയെ (35) ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയവെ 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
തിരുത്തംപാടത്തെ വീടിനകത്ത് കഴുത്തിന് പിന്നിലും തോളിലും വെട്ടേറ്റ നിലയിലാണ് സജിതയെ കണ്ടെത്തിയത്. ഈ സമയം ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലി സ്ഥലത്തും മകൾ സ്കൂളിലുമായിരുന്നു. ഈ കേസിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് മറ്റുരണ്ടു കൊലപാതകങ്ങളും നടത്തിയത്.
നെൻമാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിന്റെ ഉത്തരവ് ലംഘിച്ച ചെന്താമര തൊട്ടടുത്ത വീട്ടിൽ താമസിച്ച് ഭീഷണിപ്പെടുത്തിയതായി സുധാകരനും മകൾ അഖിലയും നെൻമാറ പോലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാരും പരാതി നൽകി.
എന്നാൽ, കേസെടുത്ത് കോടതിയിൽ റിപ്പോർട് ചെയ്ത് ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. സ്കൂട്ടറുമായി വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ ചെന്താമര തന്റെ വീടിന് മുന്നിൽ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇവർ ആശുപത്രിയിലാണ് മരിച്ചത്.
പിന്നാലെ ഒളിവിൽപ്പോയ ഇയാളെ രണ്ട് രാത്രിയും രണ്ട് പകലും നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തുണ്ടി വനമേഖലയിൽ നിന്ന് പോലീസ് പിടികൂടിയത്. ചെന്താമരയും ഭാര്യയും മകളും അകന്നു കഴിയുകയായിരുന്നു. സജിതയ്ക്കും കുടുംബത്തിനും ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് സജിതയെ കൊലപ്പെടുത്തിയത് എന്നാണ് കേസ്. ഈ കേസിൽ ചെന്താമരയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
പ്രതി കോടതി നടപടികളെ നേരിട്ടത് കൂസലില്ലാതെ
മൂന്നുപേരെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിട്ടും യാതൊരു ഭാവമാറ്റവുമില്ലാതെയാണ് ചെന്താമര കോടതി നടപടികൾ നേരിട്ടത്. രാവിലെ കനത്ത സുരക്ഷയിലാണ് ചെന്താമരയെ കോടതിയിൽ എത്തിച്ചത്. വിധി കേൾക്കാനായി വലിയ ജനക്കൂട്ടം കോടതിക്ക് പുറത്തുണ്ടായിരുന്നു. ശിക്ഷ വിധിക്കുന്നതിന് മുൻപ് ജഡ്ജി ചെന്താമരയോട് ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ കൂസലില്ലാതെയായിരുന്നു മറുപടി.
ഗുരുതര കേസായതിനാൽ വധശിക്ഷയ്ക്ക് സാധ്യതയുണ്ടെന്ന് കോടതി പറഞ്ഞപ്പോൾ തൂക്കി കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ മറുപടി. എത്രനാളായി ജയിലിലുണ്ടെന്ന് ചോദിച്ചപ്പോൾ കൃത്യമായി അറിയില്ലെന്നും കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് അവനവന് വരുമ്പോഴേ വേദന അറിയൂ എന്നുമായിരുന്നു ഉത്തരം. വീണ്ടും കൊലപാതകം നടത്താൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഞാൻ ഗാന്ധിയനല്ല, കിട്ടിയാൽ കൊടുക്കും എന്നായിരുന്നു മറുപടി.
Most Read| എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ





































