കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 472 ആയി ഉയർന്നു. നേപ്പാളിൽ 910 പേരെയും ടിബറ്റിൽ 558 പേരെയും കാണാതായതായാണ് വിവരം. ഇതിൽ 31 രാജ്യങ്ങളിൽ നിന്നുള്ള 476 വിദേശികളടക്കം 590 വിനോദസഞ്ചാരികളുണ്ട്. ഇന്ത്യക്കാരായ 290 പേരെ കാണാനില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
ടിബറ്റ് ഭാഗത്തുനിന്നും ഉത്ഭവിച്ച് ഒഴുകുന്ന ഭോട്ടെ കോശി നദിയിൽ അപ്രതീക്ഷിതമായി വൻ ജലപ്രവാഹമുണ്ടാവുകയും പുഴ കരകവിഞ്ഞ് ഒഴുകുകയുമായിരുന്നു. ടിബറ്റുമാറ്റി അതിർത്തി പങ്കിടുന്ന രസുവ, ധാഡിങ്, നുവാകോട്ട് എന്നീ ജില്ലകളെ ആണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. പല ഉൾനാടൻ ഗ്രാമങ്ങളും പൂർണമായും തുടച്ചുനീക്കപ്പെട്ട നിലയിലാണ്.
മഞ്ഞുമല അടർന്ന് നദിയിൽ പതിച്ചതിനെ തുടർന്നാണ് പട്ടണങ്ങളെയും ഗ്രാമങ്ങളെയും വിഴുങ്ങിയ മിന്നൽപ്രളയം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനത്തിന് ഇന്ത്യയും ഇറങ്ങും. കാഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള റസുവ ജില്ലയിൽ വലിയ ഉയരത്തിൽ വെള്ളമെത്തി കെട്ടിടങ്ങളെ തകർത്തെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഭൂചലനമാണ് മിന്നൽപ്രളയത്തിന് കാരണമായതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, മഞ്ഞുപാളി അടർന്നതാണ് കാരണമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. കാഠ്മണ്ഡുവിനെ വിവിധ ജില്ലകളുമായി ബന്ധിപ്പിക്കുന്ന നഗ് ദുംഗം- മഗ് ലിങ് ദേശീയപാത പൂർണമായി തകർന്നതോടെ രക്ഷാപ്രവർത്തനവും ദുഷ്കരമായി.
അതേസമയം, നേപ്പാളിലെ പ്രളയ പശ്ചാത്തലത്തിൽ അവിടെനിന്ന് വെള്ളം ഒഴുകിയെത്തുന്ന യുപിയിലെ നദീതീരങ്ങളിൽ അതീവജാഗ്രത പ്രഖ്യാപിച്ചു. നേപ്പാളുമായി അതിർത്തി പങ്കിടുന്ന യുപിയുടെ മഹാരാജാഗഞ്ച്, കുഷിനഗർ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. ഇവിടെ നദിക്കരയിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനൊപ്പം വെള്ളപ്പൊക്കം ഉണ്ടായാൽ മാറ്റിപ്പാർപ്പിക്കേണ്ട ഗ്രാമങ്ങളിൽ ഉള്ളവരുടെ കണക്കെടുപ്പും നടത്തി.
അതിനിടെ, മഹാരാജാഗഞ്ചിൽ ഗന്ദക്ക് നദിയിൽ ഒഴുകിയെത്തിയ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. അതിർത്തികാവൽ സേനയായ എസ്എസ്ബിയുടെ രക്ഷാദൗത്യ സംഘമാണ് രണ്ട് സ്ത്രീകളടക്കം ഉള്ളവരുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് അയച്ച മൃതദേഹങ്ങൾ തിരിച്ചറിയാൻ നേപ്പാൾ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് മഹാരാജാഗഞ്ച് ജില്ലാ ഭരണകൂടം അറിയിച്ചു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം






































