തിരുവനന്തപുരം: 42 വർഷമായി കേരള പോലീസിനെ വട്ടംചുറ്റിക്കുന്ന സുകുമാരക്കുറുപ്പ് ബ്രൂണെയിൽ മറ്റൊരു പേരിൽ താമസിക്കുന്നുവെന്ന അഭ്യൂഹങ്ങളുടെ പശ്‌ചാത്തലത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. അതേസമയം, കുറുപ്പ് ജീവനോടെയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് സ്‌ഥിരീകരണം ഇല്ലെന്നും കേരള പോലീസ് അറിയിച്ചു.
സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട് നൽകാനിരിക്കെയാണ് ഇന്ന് പുതിയ വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, നിലവിൽ പ്രചരിക്കുന്ന വാർത്തകളുടെ അടിസ്‌ഥാനം എന്തെന്ന് പോലീസിന് അറിവില്ലെന്നാണ് വിവരം.
കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന വാർത്തയാണ് ഇന്ന് പുറത്തുവന്നത്. ഒരു സൈബർ വിദഗ്‌ധൻ എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളുടെയും ബന്ധുക്കളുടെ ഫോൺ വിവരങ്ങളുടെയും അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത് എന്നായിരുന്നു റിപ്പോർട്ടുകൾ.
മലേഷ്യ- ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ് എന്ന സ്‌ഥലത്ത് വ്യാജപ്പേരിൽ ഇയാൾ താമസിക്കുന്നുണ്ടെന്നും നാട്ടിലുള്ള കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വാർത്തകളിൽ സൂചിപ്പിച്ചിരുന്നു. സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള ഒരാളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. 2023ലെ ചിത്രമാണ് പുറത്തുവന്നത്.
1984 ജനുവരി 21നാണ് നാടിനെ നടുക്കിയ ചാക്കോ വധം നടക്കുന്നത്. അബുദാബിയിൽ താൻ ജോലി ചെയ്‌തിരുന്ന കമ്പനിയിൽ നിന്നും ഏകദേശം 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി സുകുമാരക്കുറുപ്പ് ചാക്കോ എന്നയാളെ കൊലപ്പെടുത്തി നാടുവിടുകയായിരുന്നു. പതിറ്റാണ്ടുകളായി കേരള പോലീസ് അന്വേഷിക്കുന്ന കേസിൽ ഇന്റർപോളിന്റെ അടക്കം അന്വേഷണം നടക്കുന്നുണ്ട്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































