കീവ്: യുക്രൈനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി റഷ്യ. രണ്ടുമരണം റിപ്പോർട് ചെയ്തു. സാപൊറീഷ്യ, ബാർകീവ് മേഖലകളിലാണ് മരണം റിപ്പോർട് ചെയ്തത്. 14ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി ആരംഭിച്ച ആക്രമണം വ്യാഴാഴ്ച രാവിലെയും തുടർന്നതായി യുക്രൈൻ അധികൃതർ വ്യക്തമാക്കി.
യുക്രൈനിലെ ഒമ്പത് നഗരങ്ങളിലെ വ്യവസായ മേഖലകൾ, എണ്ണ ശുദ്ധീകരണ ശാലകൾ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ, തുറമുഖങ്ങൾ സൈനിക അനുബന്ധ സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ, ആക്രമണത്തിൽ യുക്രൈനിലെ പാർപ്പിട സമുച്ചയങ്ങൾ ഉൾപ്പടെയുള്ള സിവിലിയൻ മേഖലകൾക്കും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായതായി യുക്രൈൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിലെ സമാധാന ചർച്ചകൾ വഴിമുട്ടിയ പശ്ചാത്തലത്തിൽ, റഷ്യ ആക്രമണങ്ങൾ ശക്തമാക്കിയേക്കുമെന്ന് സൂചനയുണ്ട്. യുക്രൈനിലെ പ്രതിരോധ സംവിധാനങ്ങളെ തകർക്കാനായി റഷ്യ മിസൈലുകൾ സംഭരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഈ സാഹചര്യത്തിൽ അമേരിക്കൻ ആയുധങ്ങൾ ഉൾപ്പടെയുള്ള വ്യോമപ്രതിരോധ സഹായം യൂറോപ്യൻ രാജ്യങ്ങൾ നൽകണമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കി അഭ്യർഥിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































