നേപ്പാൾ മിന്നൽപ്രളയം; ബിഹാറും അതീവ ജാഗ്രതയിൽ, 5,600 പേരെ ഒഴിപ്പിച്ചു

കിഴക്കൻ, പടിഞ്ഞാറൻ ചമ്പാരൻ, സീതാമർഹി എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

By Senior Reporter, Malabar News
Nepal Flood
Image Courtesy: NDTV/ Cropped by Team MN

ബിഹാർ: നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ പശ്‌ചാത്തലത്തിൽ ബിഹാറും അതീവ ജാഗ്രതയിൽ. ബിഹാറിലെ അഞ്ച് ജില്ലകളിൽ നിന്നായി 5,600 പേരെ ഇതിനോടകം ഒഴിപ്പിച്ചു. കിഴക്കൻ, പടിഞ്ഞാറൻ ചമ്പാരൻ, സീതാമർഹി എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പട്‌നയിൽ ഗംഗാനദിയിലെ ജലനിരപ്പ് ചില മേഖലകളിൽ അപകടനിലയ്‌ക്ക് മുകളിലാണ്. മാറി താമസിക്കുന്നവർക്കായി താൽക്കാലിക ടെന്റ് ഒരുക്കാനാവശ്യമായ സാമഗ്രികൾ വിതരണം ചെയ്‌തിട്ടുണ്ട്‌. ഇവർക്കായി ഏഴ് കമ്യൂണിറ്റി അടുക്കളയും ആരംഭിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനങ്ങൾക്കായി എട്ട് എൻഡിആർഎഫ് ടീമുകളെയും നദികൾ നിരീക്ഷിക്കാൻ ഓരോ മൂന്ന് കിലോമീറ്ററിലും ഹോം ഗാർഡുകളെയും എഞ്ചിനിയർമാരെയും മറ്റ് ഉദ്യോഗസ്‌ഥരെയും വിന്യസിച്ചിട്ടുണ്ട്.

സ്‌ഥിതിഗതികൾ നിരീക്ഷിക്കാൻ ഉന്നതതല സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും നാഷണൽ ഡിസാസ്‌റ്റർ റെസ്‌പോൺസ്‌ ഫോഴ്‌സ്, സ്‌റ്റേറ്റ് ഡിസാസ്‌റ്റർ റെസ്‌പോൺസ്‌ ഫോഴ്‌സ് രക്ഷാപ്രവർത്തനങ്ങളും ഒഴിപ്പിക്കലുകളും പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സാമ്പ്രാട്ട് ചൗധരി വ്യക്‌തമാക്കിയിരുന്നു.

അതേസമയം, നേപ്പാളിലെ പ്രളയത്തിൽ മരണസംഖ്യ 688 ആയി ഉയർന്നു. കാണാതായ ഇന്ത്യക്കാരിൽ ഇതുവരെ 108 പേരെ രക്ഷിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിക്കിടന്ന 598 പേർ നേപ്പാൾ അതിർത്തി സുരക്ഷിതമായി കടന്നു. ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

275 ഇന്ത്യക്കാരെ കാണാതായി. ഇനിയും കണ്ടെത്താനുള്ള ഏഴ് മലയാളികളെ കുറിച്ചും യാതൊരു വിവരവുമില്ല. കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്‌ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും. ഫൊറൻസിക് വിദഗ്‌ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി.

ഒരു ബെയ്‌ലി പാലത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് പാലങ്ങൾക്ക് കൂടിയുള്ള ഉപകരണങ്ങൾ ഉടൻ അയക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. കൂടുതൽ ഡോക്‌ടർമാരെയും ഇന്ത്യ നിയോഗിക്കും. നേപ്പാൾ ആവശ്യപ്പെടുന്നതിന് അനുസരിച്ച് എല്ലാ സഹായത്തിനും തയ്യാറാണെന്ന് ഇന്ത്യ ആവർത്തിച്ചു.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE