കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ തകർന്ന പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച് നേപ്പാൾ ഭരണകൂടം. നേപ്പാൾ- ചൈന അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകം കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ അധികൃതർ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് നടപടി.
തടാകത്തിലെ വെള്ളം 25 ലക്ഷം ക്യുബിക് മീറ്ററിലധികം ഉയർന്നതായി ചൈനീസ് അധികൃതർ അറിയിച്ചു. തടാകം പൊട്ടി വീണ്ടും പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നാണ് ആശങ്ക. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 30 ലക്ഷം ക്യു മീറ്റർ വെള്ളം കൂടി തടാകത്തിലേക്ക് എത്തിയേക്കാം.
7400ലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സൈന്യത്തെ അയക്കാമെന്ന വിവിധ രാജ്യങ്ങളുടെ വാഗ്ദാനം നേപ്പാൾ നിരസിച്ചു. രാജ്യത്തെ സുരക്ഷാ ഏജൻസികൾക്ക് ഈ പ്രവർത്തനം കൈകാര്യം ചെയ്യാൻ ശേഷിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
ബുധനാഴ്ച ഉണ്ടായ പ്രളയത്തിൽ ഇതുവരെ 472 പേർ മരിക്കുകയും 1500ലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ തിരച്ചിൽ രക്ഷാ സംഘങ്ങളെ അയക്കാമെന്ന് ഇന്ത്യ, ചൈന, യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ളാദേശ് എന്നീ രാജ്യങ്ങൾ നേപ്പാളിനെ അറിയിച്ചിരുന്നു. നേപ്പാളിലേക്ക് ഇന്ത്യ 47.5 ടൺ അടിയന്തര സഹായ സാമഗ്രികൾ രണ്ട് വ്യോമസേനാ വിമാനങ്ങളിലായി അയച്ചിട്ടുണ്ട്.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം






































