തൃശൂർ: സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്തുവിട്ട ചിത്രം തെറ്റാണെന്നാണ് ബന്ധുക്കൾ. തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണ് ഈ ചിത്രമെന്നാണ് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ സുരേന്ദ്ര മേനോൻ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്, പാലക്കാട് സ്വദേശിനിയെ അവിടെവെച്ചു വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിൽസയിലാണ് അദ്ദേഹം. നാട്ടിലെ ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരുമാസം മുൻപും വീട്ടിലേക്ക് വിളിച്ചിരുന്നതായും സഹോദരൻ പറഞ്ഞു.
ചിത്രം എങ്ങനെ പ്രചരിപ്പിച്ചു എന്നതിൽ അന്വേഷണം വേണമെന്നാണ് സഹോദരന്റെ ആവശ്യം. ഒളിവ് ജീവിതത്തിനിടെ മരിച്ചെന്ന നിഗമനത്തിൽ കേരള പോലീസും വിദേശത്ത് ജീവനോടെയുണ്ടെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും പുറത്തുവന്നതോടെയാണ് ഇടവേളയ്ക്ക് ശേഷം സുകുമാരക്കുറുപ്പ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
കടുത്ത ഹൃദ്രോഗ ബാധിതനായ സുകുമാരക്കുറുപ്പ് ഇത്രയുംകാലത്തെ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പുതുതായി കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം. 42 വർഷമായി വട്ടംകറക്കുന്ന കേസ് അന്വേഷണ റിപ്പോർട് ലഭിച്ചശേഷം അവസാനിപ്പിക്കാൻ പോലീസ് ഒരുങ്ങുന്നതിനിടെയാണ് അന്വേഷണ സംഘത്തിൽ മുൻപ് അംഗമായിരുന്ന പോലീസുകാരൻ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്നും നിർമാണ മേഖലയിൽ ജോലി ചെയ്യുകയാണെന്നും റിട്ട. പോലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. മലേഷ്യ- ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ് എന്ന സ്ഥലത്ത് വ്യാജപ്പേരിൽ ഇയാൾ താമസിക്കുന്നുണ്ടെന്നും നാട്ടിലുള്ള കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അലി അക്ബർ അവകാശപ്പെട്ടിരുന്നു.
സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള ഒരാളുടെ ചിത്രവും പുറത്തുവിട്ടിരുന്നു. എന്നാൽ, കുറുപ്പ് ജീവനോടെയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് സ്ഥിരീകരണം ഇല്ലെന്ന് കേരള പോലീസ് അറിയിച്ചിരുന്നു. നിലവിൽ പ്രചരിക്കുന്ന വാർത്തകളുടെ അടിസ്ഥാനം എന്തെന്ന് പോലീസിന് അറിവില്ലെന്നാണ് വിവരം.
Most Read| ചരിത്രം കുറിച്ച് പ്രജ്ഞാനന്ദ; ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരം






































