
ന്യൂഡെൽഹി: ഡെൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പിജി നടത്തിപ്പുകാരനായ സുധാംശുവാണ് അറസ്റ്റിലായത്. ഇതോടെ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കെട്ടിട ഉടമ ഹരിറാം ഗുപ്ത, അദ്ദേഹത്തിന്റെ ഭാര്യ ഊർമിളയും മകനും കോൺട്രാക്ടർ ഉൾപ്പടെയുള്ളവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കോൺട്രാക്ടറെ ഉത്തർപ്രദേശിൽ നിന്നാണ് പോലീസ് പിടികൂടിയത്. സുധാംശുവിന്റെ കൂട്ടാളിയായ ശുഭത്തിനെയാണ് ഇനി പിടികൂടാനുള്ളത്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ പിജി, ഹോസ്റ്റൽ സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനായി കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഡെൽഹി പോലീസ്. ഇതിനായി പുതിയ ബില്ല് കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലോക്കൽ പോലീസിൽ നിന്നുള്ള ക്ളിയറൻസും ഡെൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി) നിന്നുള്ള എൻഒസിയും നിർബന്ധമാക്കുന്ന വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തും.
വിദ്യാർഥികൾക്ക് തങ്ങളുടെ പരാതികൾ ഉന്നയിക്കാനും വിവരങ്ങൾ ലഭ്യമാക്കാനുമായി പ്രത്യേക പോർട്ടലും സർക്കാരിന്റെ പരിഗണനയിലുണ്ട്. അടുത്ത രണ്ടുമാസത്തിനകം നിയമനിർമാണത്തിന് അന്തിമ രൂപം നൽകാനാണ് ഡെൽഹി സർക്കാരിന്റെ നീക്കം. സിസിടിവി ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന നിർദ്ദേശവും ഉടൻ പ്രാബല്യത്തിൽ വരും.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഡെൽഹി സർവകലാശാല സൗത്ത് ക്യാമ്പസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സത്യനികേതനിലെ അഞ്ചുനില കെട്ടിടം തകർന്നുവീണത്. ആൺകുട്ടികൾക്കായുള്ള ‘ഹോസ്റ്റൽ ഡെയ്സ്’ എന്ന പിജിയാണ് തകർന്നുവീണത്. ആൺകുട്ടികൾക്കായുള്ള ‘ഹോസ്റ്റൽ ഡെയ്സ്’ എന്ന പിജിയാണ് തകർന്നുവീണത്. 50 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ബേസ്മെന്റിൽ പണി നടക്കുന്നതിനിടെയാണ് അപകടം. ഏഴ് വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































