തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇതോടെ കമ്പനികള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയും.
പരിസ്ഥിതി പ്രവര്‍ത്തകനായ തോമസ് ലോറന്‍സ് നല്കിയ ഹരജിയാണ് ജസ്റ്റിസ് റോഹിംഗ്ടണ് നരിമാന് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്.
പരിസ്ഥിതി ആഘാതം ഉണ്ടാകില്ലെന്നും നിര്‍മ്മാണം നടക്കുന്നത് തണ്ണീര്‍ തടങ്ങളില്‍ അല്ലെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ശരിവെച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് കോടതി അനുമതി നല്‍കിയത്.
നിര്‍മ്മാണം നടക്കുന്നത് തണ്ണീര്‍ തടങ്ങളില്‍ ആണെന്നും ഇത് പരിസ്ഥിതിക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്നും ഹരജിക്കാരന് വാദിച്ചു. എന്നാല്‍ ഈ ഹരജിയില്‍ കളക്ടറുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എട്ടാഴ്ചക്കകം റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ട് മറ്റൊരു ഹരജി സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
Read Also: ശിവശങ്കർ അഞ്ചാം പ്രതി; ഒരാഴ്ച എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ



































