കൊച്ചി: ബുധനാഴ്‌ച അറസ്‌റ്റിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഒരാഴ്‌ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്‌റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. 14 ദിവസത്തേക്കാണ് എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടത് എങ്കിലും കോടതി ഏഴ് ദിവസത്തേക്കാണ് അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് രജിസ്‌റ്റർ ചെയ്‌ത കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. സ്വപ്‌ന, സരിത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കൊപ്പമാണ് അഞ്ചാം പ്രതിയായി ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് ചില നിർദ്ദേശങ്ങളും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌താൽ ഒരു മണിക്കൂർ ശിവശങ്കറിനെ വിശ്രമിക്കാൻ അനുവദിക്കണമെന്ന് കോടതി പറഞ്ഞു. ഭാര്യയും സഹോദരനുമടക്കം മൂന്ന് കുടുംബാംഗങ്ങൾക്ക് ശിവശങ്കറിനെ കാണാൻ അനുവാദമുണ്ട്. ആവശ്യമെങ്കിൽ വൈകീട്ട് ആറ് മണിക്ക് ശേഷം ശിവശങ്കറിന് വൈദ്യസഹായം ലഭ്യമാക്കണം. ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാൻ പാടില്ലെന്നും കോടതി പറഞ്ഞു.
തനിക്ക് ഗുരുതരമായ നടുവേദനയുണ്ടെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചു. തുടർച്ചയായി ചോദ്യം ചെയ്യാൻ പാടില്ലെന്നും രണ്ട് മണിക്കൂർ കൂടുമ്പോൾ കിടക്കാൻ അനുവദിക്കണമെന്നും ആയുർവേദ ചികിൽസ ഉറപ്പാക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതി ചോദ്യം ചെയ്യലിനിടെ വിശ്രമം അനുവദിച്ചത്. ജില്ലാ കോടതി അവധിയാണെങ്കിലും പ്രത്യേക സിറ്റിംഗ് നടത്തി ശിവശങ്കറിന്റെ കേസ് പരിഗണിക്കുക ആയിരുന്നു.
Related News: സ്വർണക്കടത്ത് ‘സെമി’ ക്ളൈമാക്‌സ്; എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി
അതേസമയം, അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്. ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചുവെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു.