കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കസ്‌റ്റഡിയിൽ എടുത്തിരുന്നു. ചികിൽസയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയൂർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ രാവിലെ 11 ഓടെ കസ്‌റ്റഡിയിൽ എടുത്തത്. കൊച്ചിയിലെത്തിച്ച ഇദ്ദേഹത്തിനെ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ബിനാമി ഇടപാടുകള്‍, കള്ളപ്പമം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്‌റ്റ്.
രാത്രി 10 ഓടെ ഔദ്യോഗികമായി അറസ്‌റ്റ് രേഖപ്പെടുത്തിയതായി ഇഡി വ്യക്‌തമാക്കി. രാവിലെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ശിവശങ്കറിനെ കസ്‌റ്റഡിയിൽ എടുത്തിരുന്നത്. സ്വപനയുടെ ലോക്കറിൽ കണ്ടെത്തിയ പണമാണ് ശിവങ്കറിന്റെ അറസ്‌റ്റിലേക്കുള്ള നിർണ്ണായക വഴിത്തിരിവായത്. ഒരു കോടി രൂപയാണ് ലോക്കറിൽ നിന്നും കണ്ടെത്തിയത്. ഇതിന്റെ ഉറവിടം ശിവശങ്കറിനോ, സ്വപ്‌നക്കോ വ്യക്‌തമാക്കാൻ കഴിഞ്ഞില്ല. അന്വേഷണത്തിൽ ഈ പണത്തിൽ ശിവശങ്കറിനും പങ്കുള്ളതായി ഇഡി സംശയിക്കുന്നുണ്ട്.
ഇതുവരെ ഇഡി നടത്തിയ ചോദ്യം ചെയ്യലിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ, തെളിവുകൾ നിരത്തിക്കൊണ്ടുള്ള അവസാനവട്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ഉന്നതനായ വ്യക്‌തിയും ഡിപ്‌ളോമാറ്റിക് പദവിയുമുള്ള ആളായത്കൊണ്ട് ശക്‌തമായ തെളിവുകളുടെയും പരസ്‌പര ബന്ധമില്ലാത്ത ഉത്തരങ്ങളുടെയും കൃത്യത ഉറപ്പുവരുത്തിയ ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. നാളെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് സഹായിക്കും.