അബുദാബി: തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദിന്റെയും ഹാഫ് ഡുപ്ളസിസിന്റെയും ബാറ്റിങ് മികവില്‍ ചെന്നെ സൂപ്പര്‍ കിങ്സ് പഞ്ചാബിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി. വിജയ ലക്ഷ്യമായ 154 റണ്‍സ് ചെന്നൈ 18.5 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ നേടി. ഗെയ്ക്വാദ് 62 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ഡുപ്ളസിസ് (48) റണ്‍സ് എടുത്തു. പരാജയത്തോടെ പഞ്ചാബിന്റെ പ്ളേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച മട്ടിലാണ്.
ദീപക് ഹൂഡയുടെ (30 പന്തില്‍ പുറത്താകാതെ 62) ഒറ്റയാള്‍ പോരാട്ടത്തിലാണ് ഒരു ഘട്ടത്തില്‍ 120 കടക്കില്ലെന്ന് കരുതിയ പഞ്ചാബ് സ്കോര്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 153ല്‍ എത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് കെഎല്‍ രാഹുല്‍-മായങ്ക് അഗര്‍വാള്‍ സഖ്യം താരതമ്യേന മികച്ച തുടക്കമാണ് നല്‍കിയത്. 48 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 15 പന്തില്‍ നിന്ന് 5 ബൗണ്ടറി ഉള്‍പ്പെടെ 26 റണ്‍സ് എടുത്ത മായങ്ക് അഗര്‍വാള്‍ ആണ് ആദ്യം പുറത്തായത്. അധികം വൈകാതെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലും (29) പുറത്തായി. ലുങ്കി എന്‍ഡിഗി ഇരുവരേയും ക്ളീൻ ബൗള്‍ ചെയ്യുക ആയിരുന്നു.
പന്ത് മിഡില്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയ നിക്കോളസ് പൂരന് (2) വേഗം തന്നെ മടങ്ങി. ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ധോണി പിടിച്ചാണ് വെടിക്കെട്ട് ബാറ്റ്സ്മാൻ പുറത്തായത്. എന്നാല്‍ ഇമ്രാന് താഹിര്‍ എറിഞ്ഞ 12ആം ഓവറിലെ 5ആം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ക്രിസ് ഗെയ്ല് മടങ്ങിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി. 19 പന്തില്‍ 12 റണ്‍സ് മാത്രമാണ് ഗെയ്ല് നേടിയത്. മന്ദീപ് സിംഗ്-ദീപക് ഹൂഡ സഖ്യം അഞ്ചാം വിക്കറ്റില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ മന്ദീപിന്റെ രൂപത്തില്‍ അടുത്ത വിക്കറ്റ് വീണു.
രവീന്ദ്ര ജഡേജയുടെ പന്തില്‍ കുറ്റി തെറിച്ച് പുറത്താകുമ്പോള്‍ 15 റണ്‍സ് ആയിരുന്നു മന്ദീപിന്റെ സമ്പാദ്യം. എന്‍ഗിഡിയുടെ പന്തില്‍ ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ജെയിംസ് നീഷാം (2) വന്നതു പോലെ മടങ്ങി. എന്നാല്‍ ഒരറ്റത്ത് ഒറ്റയാള്‍ പോരാട്ടം നടത്തിയ ദീപക് ഹുഡെ 26 പന്തില്‍ അര്‍ധ ശതകം നേടി. അഞ്ച് വര്‍ഷത്തിനിടെ ആദ്യ ഐപിഎല്‍ ഫിഫ്റ്റി ആണിത്. ചെന്നൈക്കായി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് ഡുപ്ളസിയും ഗെയ്ക്വാദും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഗെയ്ക്വാദ് കഴിഞ്ഞ കളികളിലെ മികച്ച ഫോം തുടര്‍ന്നപ്പോള്‍ ഡുപ്ളസിസ് ആക്രമണാത്മക ബാറ്റിങ് ആണ് പുറത്തെടുത്തത്. ടീം സ്കോര്‍ 82ല്‍ നില്‍ക്കുമ്പോഴാണ് ഡുപ്ളസിസിന്റെ രൂപത്തില്‍ ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 34 പന്തില്‍ നിന്ന് 48 റണ്‍സ് എടുത്ത ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് ജോര്‍ദാന്റെ പന്തില്‍ കെ എല്‍ രാഹുല്‍ പിടിച്ചാണ് പുറത്തായത്. തുടര്‍ന്ന് അമ്പാട്ടി റായിഡുവുമായി (30 നോട്ടൗട്ട്) ചേര്‍ന്ന് ഗെയ്ക്വാദ് ചെന്നൈയെ വിജയത്തില്‍ എത്തിക്കുക ആയിരുന്നു.
National News: ബിഹാറും യുപിയും ഭരിക്കുന്നത് സ്ത്രീവിരുദ്ധ സർക്കാർ; കോൺഗ്രസ് വിമർശനം