പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാല മകരവിളക്ക് തീർഥാടനത്തിന് തുടക്കം. പുതുതായി സ്ഥാനമേറ്റ മേൽശാന്തിമാർ സന്നിധാനത്തും മാളികപ്പുറത്തും ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു. രാവിലെ മുതൽ ഭക്തർ ദർശനത്തിനെത്തി. ഇന്നലെ വൈകിട്ടാണ് മണ്ഡലകാലത്തിന് തുടക്കം കുറിച്ച് അയ്യപ്പ ക്ഷേത്രനട തുറന്നത്. സ്ഥാനമൊഴിഞ്ഞ മേൽശാന്തി എകെ സുധീർ നമ്പൂതിരിയാണ് നട തുറന്നത്.
Also Read: സീറോളജിക്കല്‍ സര്‍വേ; 14 ജില്ലകളിലും ഡിസംബറോടെ നടത്താന്‍ തീരുമാനിച്ച് കേരളം
പുതിയ മേൽശാന്തിമാരെ അനുഗമിച്ചെത്തിയവരും ദേവസ്വം ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും മാത്രമാണ് ദർശനത്തിനുണ്ടായിരുന്നത്. ഇന്നലെ പ്രത്യേക പൂജയോ ദീപാരാധനയോ ഉണ്ടായിരുന്നില്ല. പുലർച്ചെ മുതലാണ് ഭക്തരെ കടത്തി വിട്ടു തുടങ്ങിയത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമായിരുന്നു ദർശനത്തിന് അവസരം.
മണ്ഡലപൂജ ഡിസംബർ 26നാണ്. അന്ന് രാത്രി 10 മണിക്ക് നടയടക്കും. മകരവിളക്ക് പൂജക്കായി ഡിസംബർ 30ന് തുറക്കും. മകരവിളക്ക് ജനുവരി 19ന് വൈകിട്ട് വരെ ദർശനമുണ്ട്. തീർഥാടനം പൂർത്തിയാക്കി 20ന് നടയടക്കും.