തിരുവനന്തപുരം : കോവിഡ് വൈറസ് വ്യാപനം സംസ്‌ഥാനത്ത് എത്രത്തോളമാണെന്ന് മനസിലാക്കാന്‍ സീറോളജിക്കല്‍ സര്‍വേ നടത്താന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. സര്‍വേയിലൂടെ സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ തീവ്രത അറിയാന്‍ സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച നിര്‍ണായക തീരുമാനം എടുത്തത്.
ഡിസംബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം സീറോളജിക്കല്‍ സര്‍വേ നടത്താനാണ് നിലവില്‍ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍വേയുടെ ഭാഗമായി സംസ്‌ഥാനത്തെ 14 ജില്ലകളില്‍ നിന്നും വ്യത്യസ്‌ത വിഭാഗങ്ങളില്‍ പെട്ട ആളുകളുടെ ആന്റിബോഡി പരിശോധനക്ക് വിധേയമാക്കും. അതിലൂടെ സംസ്‌ഥാനത്ത് ഇതിനോടകം എത്ര പേര്‍ക്ക് കോവിഡ് ബാധിച്ചെന്ന് കണ്ടെത്താന്‍ സാധിക്കും.
ഇതിനൊപ്പം തന്നെ സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള തയ്യാറെടുപ്പുകളും സര്‍ക്കാര്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടാണ് തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. വിവര ശേഖരണത്തിനായി എല്ലാ ജില്ലകളിലും ഡിഎംഒമാരുടെ നേതൃത്വത്തില്‍ ദൗത്യ സംഘങ്ങളെ ഏര്‍പ്പെടുത്തും. ഇവരായിരിക്കും വിവര ശേഖരണത്തിന് നേതൃത്വം നല്‍കുക. ഒപ്പം തന്നെ ഈ മാസം 21 ന് മുന്‍പ് വിവരശേഖരണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
Read also : ആകർഷകമായ ഓഫറുകളോടൊപ്പം സൗജന്യ സിം കാർഡ്; പുതിയ ഡീലുമായി ബിഎസ്എൻഎൽ