തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് നടത്തിയ സിറോ സർവേയുടെ പഠന റിപ്പോർട് പുറത്തുവിട്ടു. ഇത് പ്രകാരം സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം ആളുകളിലും കോവിഡ് ആന്റിബോഡി ഉണ്ടെന്നാണ് കണ്ടെത്തൽ. കൂടാതെ കുട്ടികളിൽ 40.02 ശതമാനം, 49 വയസുവരെയുള്ള സ്‌ത്രീകളിൽ 65.4 ശതമാനം, തീരമേഖലയിൽ 87.7 ശതമാനം, ചേരിപ്രദേശങ്ങളിൽ 85.3 ശതമാനം എന്നിങ്ങനെയാണ് ആളുകളിൽ ആന്റിബോഡിയുടെ സാനിധ്യം ഉള്ളത്.
സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് വിവിധ മേഖലകളിലെ ആളുകൾക്കിടയിൽ സിറോ സർവേ നടത്തിയത്. വാക്‌സിനേഷനിലൂടെയാണ് കൂടുതൽ പേർക്കും പ്രതിരോധശേഷി കൈവരിക്കാൻ സാധിച്ചതെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇനി ആശങ്കകൾ ആവശ്യമില്ലെന്നാണ് വ്യക്‌തമാകുന്നത്.
സംസ്‌ഥാനത്ത് നിലവിൽ വാക്‌സിനെടുത്ത ആകെ ആളുകളുടെ എണ്ണം 3,66,19,693 ആണ്. ഇവരിൽ 2,49,41,863 ആളുകൾ ആദ്യ ഡോസ് വാക്‌സിനും, 1,16,77,830 ആളുകൾ രണ്ടാം ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്‌ഥാനത്ത് പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനത്തിലാണ് സർക്കാർ.
Read also: അറബിക്കടലില്‍ സ്‌ഥാപിച്ച കാലാവസ്‌ഥാ നിരീക്ഷണ യന്ത്രം കാണാതായി