തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് നടത്തിയ സിറോ സർവേയുടെ പഠന റിപ്പോർട് ഇന്ന് പുറത്തുവിടും. സർവേ ഫലത്തിലൂടെ സംസ്‌ഥാനത്ത് എത്ര പേർ കോവിഡ് പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ടെന്ന് വ്യക്‌തമാകും. സംസ്‌ഥാനത്ത് 14 ജില്ലകളിലായി 30,000ൽ അധികം ആളുകളിലാണ് സർവേയുടെ ഭാഗമായി കോവിഡ് പ്രതിരോധ ആന്റിബോഡി പരിശോധന നടത്തിയത്.
വാക്‌സിനേഷനിലൂടെയും രോഗം വന്നും എത്ര പേര്‍ക്ക് കോവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് പഠനത്തിലൂടെ കണ്ടെത്താന്‍ സാധിക്കും. കൂടാതെ ഇനിയെത്ര ആളുകൾക്ക് രോഗം വരാൻ സാധ്യതയുണ്ടെന്നും പഠനഫലത്തിലൂടെ വ്യക്‌തമാകും. ഇതിലൂടെ കോവിഡ് പ്രതിരോധം കൂടുതല്‍ ശക്‌തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കാനും കഴിയും.
സർവേയിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആളുകളിലെ രക്‌തത്തിലുള്ള ഇമ്യൂണോഗ്ളോബുലിന്‍ ജി ആന്റിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സിറോ പ്രിവലന്‍സ് സര്‍വേയിലൂടെ ചെയ്യുന്നത്. കോവിഡ് വന്ന് പോയവരില്‍ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സിറോ പോസിറ്റീവ് എന്നാണ് പറയുന്നത്. കൂടാതെ രോഗബാധയും മരണ നിരക്കും തമ്മിലുള്ള അനുപാതം കണ്ടെത്താനും, വിവിധ ജന വിഭാഗങ്ങളുടെയും വാക്‌സിന്‍ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണക്കാക്കാനും ഈ സർവേയിലൂടെ സാധിക്കും.
Read also: റൊണാൾഡോയ്‌ക്ക് എതിരായ പീഡനക്കേസ് റദ്ദാക്കണം; യുഎസ് ജഡ്‌ജിയുടെ ശുപാർശ