ന്യൂഡെൽഹി: ഉന്നത തല ബന്ധം പുലർത്താനും ചേർന്ന് പ്രവർത്തിക്കാനും വിവിധ രാജ്യങ്ങൾ ഇന്ത്യയെ പരിഗണിക്കുമ്പോൾ കാഴ്‌ചക്കാരായി നിൽക്കാനാണ് പാകിസ്‌ഥാന്റെ വിധി. അമേരിക്കയും ജപ്പാനും ഇന്ത്യയും ചേർന്ന് ഈയിടെയാണ് മലബാർ നാവികാഭ്യാസം നടത്തിയത്. അതേസമയം, സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾ പോലും പാകിസ്‌ഥാനെ ഒഴിവാക്കുകയാണ്.
ചൈന ഉൾപ്പടെയുള്ള 6 രാജ്യങ്ങൾ പാകിസ്‌ഥാൻ സേനയെ തങ്ങളുടെ രാജ്യത്ത് സന്ദർശനം അനുവദിക്കുകയോ നാവികാഭ്യാസത്തിന് ക്ഷണിക്കുകയോ ചെയ്‌തിരുന്നില്ല. കോവിഡ് വ്യാപനമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. വിയറ്റ്നാം, ചൈന, ഫിലിപ്പീൻസ്, ബ്രൂണെ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളിൽ പാക് മിസൈൽവേധ കപ്പലായ പിഎൻഎസ് സെയ്‌ഫ്, ചൈനീസ് നിർമിത പാക് കപ്പലായ പിഎൻഎസ് നാസ്ർ എന്നിവ പ്രവേശിക്കുന്നതിന് നൽകിയ അനുമതി റദ്ദാക്കി. ഒമാൻ പാക് കപ്പലുകൾക്ക് അനുമതി നിഷേധിച്ചിട്ടില്ല. എങ്കിലും, സൈനിക ഉപകരണങ്ങൾ എത്തിക്കുന്നതിനും ഇന്ധനം നിറക്കുന്നതിനും മാത്രമേ കപ്പലുകൾ തുറമുഖത്ത് നിർത്താവൂ എന്നും കപ്പലിലുള്ള ആരും രാജ്യം സന്ദർശിക്കാൻ എത്തരുതെന്നും ഒമാൻ വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ആദ്യഫലങ്ങള്‍ ബിജെപിക്ക് അനുകൂലം
അന്താരാഷ്‌ട്ര തരത്തിൽ ഇത്തരത്തിലുള്ള നാണക്കേടുകൾ പാകിസ്‌ഥാന് തുടർകഥയാവുകയാണ്. അതേസമയം, ലോകരാജ്യങ്ങൾ നാവികാഭ്യാസത്തിനും മറ്റും ഇന്ത്യയുമായി സഹകരിക്കുന്ന കാഴ്‌ചയാണ് കാണാൻ സാധിക്കുന്നത്. റഷ്യ, സിംഗപ്പൂർ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ സൗഹൃദ രാജ്യങ്ങളുമായും ഇന്ത്യ നാവികാഭ്യാസം നടത്തിയിരുന്നു.