തിരുവനതപുരം: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പെൺകുട്ടികളുടെ മാതാവ് കത്തയച്ചു. കോടതിയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി കേസിന്റെ അന്വേഷണം പൂർത്തിയാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി എകെ ബാലനും ഇവർ കത്തയച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകിയ എസ്ഐടി തലവനായിരുന്ന എംജെ സോജന് സ്ഥാനക്കയറ്റം നൽകുകയും, ഐപിഎസ് ശുപാർശ കൊടുക്കുകയും ചെയ്തതും ജസ്റ്റിസ് ഹനീഫ കമ്മീഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ എസ്ഐ ചാക്കോയെ സർക്കിളാക്കുകയും ചെയ്തത് വേദനിപ്പിച്ചതായി കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ സത്യമുണ്ടെങ്കിൽ ഇവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
കേസിൽ സിബിഐ അന്വേഷണമോ പുനരന്വേഷണമോ വേണമെന്നാണ് പെൺകുട്ടികളുടെ മാതാവിന്റെ ആവശ്യം. വാളയാറിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കപ്പെട്ട പ്രായ പൂർത്തിയാകാത്ത സഹോദരിമാരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് കേസ്. പാലക്കാട് പോക്സോ കോടതി പ്രതികളെ വിട്ടയച്ചതിനെതിരെ പെൺകുട്ടിയുടെ മാതാവും സർക്കാരും ഹൈക്കോടതിയെ സമീപിച്ചു കഴിഞ്ഞു.
വിചാരണക്കോടതി വിധി റദ്ദാക്കണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണം എന്നുമാണ് ആവശ്യം. ഈ അപ്പീലുകളിൽ ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. ജസ്റ്റിസ് എം ഹരിപ്രസാദ്, ജസ്റ്റിസ് എംആർ അനിത എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
Read Also: സാന്നിധ്യമല്ല ഊർജമാണ് പ്രധാനം, എൽഡിഎഫിനെ നയിക്കുന്നത് പിണറായി; എംവി ഗോവിന്ദൻ