ന്യൂഡെൽഹി: കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. ഡിസംബർ ഒൻപതിന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർഷകർ മുൻ നിലപാടിൽ തന്നെ ഉറച്ചു നിന്നതോടെയാണ് അഞ്ചാം വട്ട ചർച്ചയും ഫലം കാണാതെ പോയത്.
പുതിയ നിയമത്തിൽ എട്ട് ഭേദഗതികൾ നടത്താമെന്ന് കേന്ദ്രം ചർച്ചയിൽ പറഞ്ഞു. എന്നാൽ ഇത് തങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ഭേദഗതികൊണ്ട് തങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെടില്ലെന്നും കർഷകർ വ്യക്തമാക്കി. ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ ചർച്ച തങ്ങൾ ബഹിഷ്കരിക്കുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി.
പുതിയ കാര്‍ഷിക നിയമങ്ങളുടെ പ്രയോജനം സര്‍ക്കാരിന് മാത്രമാണെന്ന് കർഷകർ കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. തുടര്‍ ചര്‍ച്ചകള്‍ക്കായി വിശദമായ നിർദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ് യാതൊരു വിട്ടുവീഴ്ചക്കും തങ്ങൾ തയ്യാറല്ലെന്ന് കേന്ദ്ര സർക്കാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കർഷക നേതാവ് ബുട്ട സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കർഷക സമരത്തിന് രാജ്യത്തിന് അകത്തും പുറത്തും നിന്ന് പിന്തുണ വർധിച്ചു വരികയാണ്. ഐക്യരാഷ്ട്ര സഭയും ഇന്ന് കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തി. ജനങ്ങൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നും അത് സർക്കാരുകൾ അംഗീകരിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.
Related News: പ്രായമേറിയവരും കുട്ടികളും വീടുകളിലേക്ക് മടങ്ങണം; കര്‍ഷകരോട് അഭ്യര്‍ഥിച്ച് കേന്ദ്ര കൃഷിമന്ത്രി