ചെന്നൈ: പ്രശസ്‌ത കലാസംവിധായകൻ പി കൃഷ്‌ണമൂർത്തി അന്തരിച്ചു. 77 വയസായിരുന്നു. ഞായറാഴ്‌ച രാത്രി സ്വവസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ, തെലുഗു, സംസ്‌കൃതം, ഇംഗ്ളീഷ് എന്നീ ഭാഷകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
5 തവണ ദേശീയ പുരസ്‌കാരത്തിന് അർഹനായ വ്യക്‌തിയാണ് അദ്ദേഹം. കലാസംവിധാനത്തിന് മൂന്ന് തവണയും വസ്‌ത്രാലങ്കാരത്തിന് രണ്ട് തവണയും ദേശീയ പുരസ്‌കാരം നേടി. 5 തവണ കേരള സംസ്‌ഥാന പുരസ്‌കാരവും ലഭിച്ചു. തമിഴ്‌നാട് സർക്കാരിന്റെ സംസ്‌ഥാന അവാർഡിന് പുറമെ കലൈമാമണി പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
Also Read: നിരാഹാര സമരം തുടങ്ങി; കര്‍ഷകര്‍ക്ക് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാളും രംഗത്ത്
സ്വാതിതിരുനാൾ, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, രാജശിൽപി, പരിണയം, ഗസൽ, ഒളിയമ്പുകൾ തുടങ്ങി പതിനഞ്ചിലേറെ മലയാള സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തഞ്ചാവൂരിനടുത്ത് തീരദേശ നഗരമായ പൂമ്പുഹാറിൽ ജനിച്ച കൃഷ്‌ണമൂർത്തി 1975ൽ ജിവി അയ്യരുടെ ഹിംസ ഗീത എന്ന കന്നഡ ചിത്രത്തിലൂടെയാണ് ചലച്ചിത്ര മേഖലയിൽ തുടക്കം കുറിക്കുന്നത്.
സിനിമയിൽ വരുന്നതിന് മുമ്പ് നാടകങ്ങൾക്കും നൃത്ത പരിപാടികൾക്കും അദ്ദേഹം സെറ്റുകൾ രൂപ കൽപന ചെയ്‌തിരുന്നു. ലെനിൽ രാജേന്ദ്രൻ സംവിധാനം ചെയ്‌ത സ്വാതി തിരുനാൾ എന്ന ചിത്രത്തിലൂടെയാണ് കൃഷ്‌ണമൂർത്തി മലയാള സിനിമാ രംഗത്തേക്ക് എത്തുന്നത്.






























