മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട് കെട്ടിട നിർമ്മാണച്ചട്ടം ലംഘിച്ചെന്ന് ദിൻദോഷി സിവിൽ കോടതി. കോർപ്പറേഷൻ അംഗീകരിച്ച ഫ്ളാറ്റിന്റെ പ്ളാനിൽ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഖാറിലെ ഫ്ളാറ്റിൽ അറ്റകുറ്റപണികൾ നടത്തിയപ്പോൾ കെട്ടിട നിർമാണച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് മുനിസിപ്പൽ കോർപ്പറേഷൻ നൽകിയ നോട്ടീസിന് എതിരെയാണ് താരം കോടതിയെ സമീപിച്ചത്.
കെട്ടിട നിർമാണത്തിന് നൽകിയ അനുമതി ലംഘിച്ചുകൊണ്ട് അനധികൃതമായി മൂന്ന് ഫ്ളാറ്റുകൾ കൂട്ടിച്ചേർത്ത കങ്കണയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. മുംബൈ കോർപ്പറേഷന്റെ നോട്ടീസിന് എതിരെ കങ്കണ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ബ്രിഹാൻ മുംബൈ കോർപ്പറേഷൻ നോട്ടീസിൽ തെറ്റായി ഒന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഖാർ മേഖലയിലെ 16ആം നില കെട്ടിടത്തിലെ അഞ്ചാം നിലയിലെ 3 ഫ്ളാറ്റുകളാണ് കങ്കണ കൂട്ടിച്ചേർത്ത് ഒറ്റ ഫ്ളാറ്റാക്കി മാറ്റിയത്. പൊതുവഴിയും പൊതുസ്‌ഥലവും എല്ലാം കയ്യേറിയാണ് താരത്തിന്റെ നടപടിയെന്നും കോടതി നിരീക്ഷിച്ചു. 2013ലാണ് കങ്കണ ഖാറിൽ ഫ്‌ളാറ്റ് വാങ്ങിയത്. 2018ലാണ് മുംബൈ കോർപ്പറേഷൻ ഈ കെട്ടിടത്തിന് നോട്ടീസ് അയച്ചത്. ഒരു മാസത്തിനുള്ളിൽ അനധികൃത നിർമ്മാണം പൊളിച്ചു കളയണമെന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. ഇതിനെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു.
2019ൽ കോർപ്പറേഷൻ വീണ്ടും കങ്കണക്ക് നോട്ടീസ് അയച്ചു. 2019ൽ അയച്ച നോട്ടീസിൽ ചട്ടലംഘനങ്ങളെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടില്ലെന്ന് കങ്കണയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതിനെ തുടർന്ന് കേസിൽ തൽസ്‌ഥിതി തുടരാൻ കോടതി ഉത്തരവിട്ടു. പിന്നീട് വിശദമായ വാദങ്ങൾക്ക് ശേഷം മുംബൈ കോർപ്പറേഷന്റെ നോട്ടീസിൽ തെറ്റില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
Read also: ചൈനീസ് നിർമിത ഗ്രനേഡുമായി കശ്‌മീരിൽ തീവ്രവാദി പിടിയിൽ







































