ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിംഗ് അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെ ഡെൽഹി എയിംസിൽ വെച്ചായിരുന്നു അന്ത്യം. മസ്‌തിഷ്‌ക രക്‌ത സ്രാവത്തെ തുടർന്ന് കഴിഞ്ഞ ഒക്‌ടോബർ മുതൽ കോമയിലായിരുന്നു അദ്ദേഹം.
ബൂട്ടാ സിംഗിന്റെ മകൻ അരവിന്ദർ സിങ് ലവ്‌ലി സിധ് ഫേസ്ബുക്കിലൂടെയാണ് മരണവിവരം അറിയിച്ചത്. 1960കളിൽ കോൺഗ്രസിൽ ചേർന്ന ബൂട്ടാ സിംഗ് മുമ്പ് ശിരോമണി അകാലിദൾ അംഗമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
ബൂട്ടാ സിംഗ് പരിചയസമ്പന്നനായ ഭരണാധികാരിയും ദരിദ്രരുടെയും താഴേക്കിടയിൽ ഉള്ളവരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച വ്യക്‌തിയും ആയിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി, കുൽദീപ് ബിഷ്നോയ് എന്നിവരടക്കം നിരവധി നേതാക്കൾ ബൂട്ടാ സിംഗിന്റെ മരണത്തിൽ അനുശോചിച്ചു. സർദാർ ബൂട്ടാ സിംഗിന്റെ മരണത്തോടെ രാജ്യത്തിന് ഒരു യഥാർഥ പൊതുസേവകനെയും വിശ്വസ്‌തനായ ഒരു നേതാവിനെയും നഷ്‌ടമായെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
1934ൽ പഞ്ചാബിലെ ജലന്ധറിൽ ജനിച്ച ബൂട്ടാ സിംഗ് ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലാണ് കോൺഗ്രസിൽ ചേർന്നത്. രാജ്യത്തെ ആഭ്യന്തര, കൃഷി, റെയിൽവേ, വാണിജ്യ, കായിക മന്ത്രിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. രാജസ്‌ഥാനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപി കൂടിയായിരുന്നു അദ്ദേഹം.
Also Read: പ്ളാനിൽ മാറ്റം വരുത്തി; കങ്കണ കെട്ടിട നിർമ്മാണച്ചട്ടം ലംഘിച്ചെന്ന് കോടതി































