തൃശൂർ: ഈ വർഷത്തെ മികച്ച ഇന്ത്യന്‍ ചെസ് താരമായി നിഹാല്‍ സരിൻ. ചെസ് ഡോട്ട് കോം ആണ് നിഹാലിനെ തിരഞ്ഞെടുത്തത്. കാർപ്പോവ് റാപിഡ് (ഫ്രാൻസ്) ചെസിൽ സ്വർണം, ലോക ജൂനിയർ സ്‌പീഡ് ചെസ് ചാമ്പ്യൻ, ചെസ് ബേസ് ഇന്ത്യയുടെ ജൂനിയർ ചാമ്പ്യൻ എന്നീ നേട്ടങ്ങളാണ് ഈ പതിനാറുകാരനെ അംഗീകാരത്തിന് അർഹനാക്കിയത്. കൊനേരു ഹംപിയാണ് മികച്ച വനിതാ ചെസ് താരം.
ചെസ് ഒളിംപ്യാഡില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണം നേടിയ ഈ വര്‍ഷത്തെ ഇന്ത്യന്‍ ടീം അംഗവും ഏഷ്യന്‍ നേഷന്‍സ് കപ്പില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമംഗവും കൂടിയാണ് നിഹാൽ. കൂടാതെ, അന്താരാഷ്‌ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) നടത്തിയ ലോക യൂത്ത് ചെസ് ടൂർണമെന്റിൽ അണ്ടർ 18 വിഭാഗത്തിൽ നിന്ന് നിഹാൽ സ്വർണം നേടിയിരുന്നു.
തൃശൂർ ദേവമാതാ സിഎംഐ പബ്‌ളിക് സ്‌കൂളിൽ പ്‌ളസ് വൺ വിദ്യാർഥിയാണ് നിഹാൽ സരിൻ. തന്റെ പതിനാലാമത്തെ വയസിൽ ഗ്രാൻഡ് മാസ്‌റ്റർ പദവി സ്വന്തമാക്കിയ നിഹാൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനും 2600 എലോ റേറ്റിങ് മറികടന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും കൂടിയാണ്.
Also Read: ഡോളർ കടത്ത് കേസ്; ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കി കസ്‌റ്റംസ്