ചെന്നൈ: 44ആമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ചെന്നൈ നഗരം. ടൂർണമെന്റിന്റെ തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും എലൈറ്റ് കളിക്കാർ ഉടൻ ചെന്നൈയിൽ എത്തിച്ചേരുമെന്നാണ് സൂചന.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കഴിഞ്ഞ ദിവസം ഒളിമ്പ്യാഡ് വാർത്ത സ്‌ഥിരീകരിച്ചിരുന്നു. 1927ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു പ്രധാന ചെസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 2013ൽ വിശ്വനാഥൻ ആനന്ദും മാഗ്‌നസ് കാൾസണും തമ്മിൽ ചെന്നൈയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് മൽസരത്തിന് ശേഷം നടക്കുന്ന പ്രധാന ലോക ഇനമാണ് ചെസ് ഒളിമ്പ്യാഡ്.
44ആമത് എഡിഷൻ റഷ്യയിലെ മോസ്‌കോയിൽ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ യുക്രൈനിലെ പ്രതിസന്ധിയെ തുടർന്ന് ലോക ചെസ് ബോഡിയായ ഇന്റർനാഷണൽ ചെസ് ഫെഡറേഷൻ യൂറോപ്യൻ രാജ്യത്തിന് പുറത്തേക്ക് മാറ്റുകയായിരുന്നു.
ഭിന്നശേഷിയുള്ളവർക്കുള്ള ആദ്യ ചെസ് ഒളിമ്പ്യാഡും, 93ആമത് എഫ്ഐഡിഇ കോൺഗ്രസും റഷ്യയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.
150ലധികം രാജ്യങ്ങളിൽ നിന്നുള്ള എലൈറ്റ് ചെസ് കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റ്, തമിഴ്‌നാട് സർക്കാരും ഓൾ ഇന്ത്യ ചെസ് ഫെഡറേഷനും സംയുക്‌തമായാണ് സംഘടിപ്പിക്കുക.
Most Read: ഐഎസ്എൽ; ഫൈനലിൽ ബ്ളാസ്‌റ്റേഴ്‌സിന്റെ എതിരാളികളെ ഇന്നറിയാം